
കണ്ണൂർ: നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകളിൽ ബന്ധിപ്പിച്ച കയർ കൊലക്കുരുക്കാകുന്നു. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിറ്റി സ്വദേശിയായ യുവാവിന് കഴുത്ത് കുരുങ്ങി ഗുരുതരമായി മുറിവേറ്റതോടെയാണ് സംഭവത്തിന്റെ ഗൗരവം ശ്രദ്ധയിൽപെട്ടത്.
നഗരത്തിലെ കാൽ ടെക്സിനടുത്ത വൈദ്യുതി ഭവന് മുന്നിലാണ് ഡിവൈഡർ കെണി. അവിടെ നിന്ന് കോഫി ഹൗസ് ഭാഗത്തേക്ക് യു ടേൺ ചെയ്യുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. രാത്രി സമയമായതിനാൽ ഡിവൈഡറിലെ കയർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കയറിൽ കഴുത്ത് കുരുങ്ങിയതോടെ യുവാവ് റോഡിലേക്ക് വീണു. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് റോഡിലേക്ക് വീണ യുവാവ് രക്ഷപ്പെട്ടത്.
ഡിവൈഡറുകളിലെ കയർ നിയമപരമല്ല
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനമനുസരിച്ച് ട്രാഫിക് പൊലീസിനാണ് ഗതാഗതക്രമീകരണത്തിന്റെ ഉത്തരവാദിത്വം .കണ്ണൂർ നഗരത്തിൽ മൂന്നിടങ്ങളിലായാണ് അശാസ്ത്രീയമായി ഡിവൈഡറിൽ സ്ഥാപിച്ച പരസ്യ ബോർഡുകളിൽ കയർ കെട്ടി ബന്ധിച്ചിരിക്കുന്നത്. ഡിവൈഡറുകളിൽ കയർ കെട്ടുന്നത് നിയമപരമല്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.അനധികൃതമായി ഡിവൈഡറിൽ കയർകെട്ടിയതിൽ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ ഉദ്യോഗസ്ഥർ , ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ റിഷാം താണ പരാതി നൽകിയിട്ടുണ്ട്.
സീബ്രാ ലൈനുകളിൽ വരെ പരസ്യബോർഡുകൾ കൊണ്ട് ഡിവൈഡറാക്കിയിരിക്കുകയാണ്.മഴക്കാലം ആരംഭിക്കുകയും സ്കൂൾ തുറക്കുകയും ചെയ്യുന്നതോടെ കുട്ടികൾ ഉൾപ്പടെ ഇത്തരം കയർ ഡിവൈഡർ അപകടം വരുത്തും-റിഷാം താണ(കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |