കൊട്ടാരക്കര: കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ സ്വീകരണ പര്യടനത്തിന്റെ രണ്ടാം ദിനം നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഇന്നലെ രാവിലെ ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. മന്മഥൻ നായർ രണ്ടാംദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എൻ.ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു, ജെ.രാമാനുജൻ, വി.സുമാലാൽ, ആർ.മുരളീധരൻ, കെ.ജഗദമ്മ, ജി.മുരുകദാസൻ നായർ, ചന്ദ്രഹാസൻ, ഇരുമ്പനങ്ങാട് ബാബു എന്നിവർ സംസാരിച്ചു.
അവർക്കൊപ്പം മന്ത്രിയും
പുല്ലാമല ജംഗ്ഷനിൽ സ്വീകരണ പരിപാടി തുടങ്ങുംമുമ്പുതന്നെ റിഥിയും കൂട്ടുകാരും നടുറോഡിൽ നൃത്ത പരിപാടി തുടങ്ങിയിരുന്നു. പാട്ടിനൊപ്പം കൈകൊട്ടി ചുവടുവച്ച് അവർ കളിച്ചതോടെ വഴിയാത്രക്കാരും വാഹനങ്ങൾ നിറുത്തി കാണാനെത്തി. സ്വീകരണ പരിപാടിയുടെ ഭാഗമായുള്ള പ്രസംഗ സ്ക്വാഡ് എത്തിയെങ്കിലും പ്രസംഗം ഒഴിവാക്കി നൃത്തം തുടർന്നു. ഇതിനിടയിലേക്കാണ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ തുറന്ന വാഹനത്തിലെത്തിയത്. കാഴ്ചയ്ക്ക് വിരുന്നൊരുക്കിയ നൃത്ത സംഘത്തിനൊപ്പം ബാലഗോപാലും ചേർന്നു. സമയപരിമിതി ഏറെയുണ്ടായിരുന്നെങ്കിലും കൈകൊട്ടിക്കളി തീർന്ന ശേഷമാണ് സ്വീകരണ പരിപാടികൾ തുടങ്ങിയത്. മാലകളിട്ടും ബൊക്കെ നൽകിയും ഷാൾ അണിയിച്ചും സ്വീകരണ പരിപാടി തീർന്നയുടൻ നർത്തകിമാരെ കെ.എൻ.ബാലഗോപാൽ അടുത്തേക്ക് വിളിച്ചു. പിന്നെ അവർക്കൊപ്പം സെൽഫിയെടുത്തു, പരിചയപ്പെട്ടു.
ആവേശോജ്ജ്വല സ്വീകരണം
ആനക്കോട്ടൂരിൽ നിന്നു തുടങ്ങി ചിറയിൽ, പുല്ലാമല, ലക്ഷംവീട്, പാറയിൽ ജംഗ്ഷൻ, സ്റ്റേഡിയം, കല്ലേലി, കുഴയ്ക്കാട്, മാമച്ചൻകാവ്, നെടിയാല, പുത്തൂർ, വഴുതാനം, കരുവായം, കല്ലുംമൂട്, മനക്കരക്കാവ്, ഇടക്കടമ്പ്, അരീയ്ക്കൽ, പൈപ്പിൻകര, ആലിൻകുന്നിൻപുറം, തലയണിവിള, മരുതൂർ, ഏറത്ത് ഭാഗങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏറത്ത് ജംഗ്ഷനിലെ, മുൻ മെമ്പർ എസ്.ത്യാഗരാജന്റെ വസതിയിലായിരുന്നു സ്ഥാനാർത്ഥിയടക്കം പര്യടനത്തിലുള്ളവർക്ക് ഉച്ചഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കിയിരുന്നത്. രാവിലെ ഏഴരയ്ക്ക് തന്നെ ആദ്യ സ്വീകരണ കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടമെത്തിയിരുന്നു. പന്നീട് ഓരോ കേന്ദ്രങ്ങളിലും രാഷ്ട്രീയഭേദമന്യേ നൽകിയത് ഊഷ്മള സ്വീകരണമാണ്. നാളീകേരക്കുല, വാഴക്കുല, പീസ് ചെയ്ത മാമ്പഴം, വാഴപ്പഴം തുടങ്ങിയവ സ്ഥാനാർത്ഥിക്കും കൂടെയുള്ളവർക്കും സമ്മാനിച്ചു. ചെങ്കൊടിയും രക്തഹാരങ്ങളുമായി മണിക്കൂറുകൾ കാത്തുനിന്നാണ് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |