സമയത്ത് ഭക്ഷണം കിട്ടുന്നില്ല, തൊഴിലാളികളും പ്രതിസന്ധിയിൽ
കൊല്ലം: പാചക വാതക ക്ഷാമം ഓൺലൈൻ ഭക്ഷണ വിതരണത്തെയും ബാധിക്കുന്നു. ഭക്ഷണമെത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ ഉപജീവനമാർഗവും അവതാളത്തിലായ അവസ്ഥയാണ്.
ഭക്ഷണം തയ്യാറാക്കാൻ സമയമെടുക്കുന്നതാണ് പ്രധാന വിഷയം. മിക്ക ഹോട്ടലുകളും പ്രവർത്തനസമയം വെട്ടിച്ചുരുക്കി. ഇതിനാൽ ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാൻ കഴിയുന്നില്ല. മുൻപ് ഓൺലൈനായി ഓർഡർ ചെയ്‌ത ഭക്ഷണം പതിനഞ്ച് മിനിറ്റിനകം ഹോട്ടലുകളിൽ നിന്ന് തയ്യാറാക്കി നൽകുമായിരുന്നു. എന്നാൽ പാചകവാതക ക്ഷാമം തുടങ്ങിയതോടെ ഭക്ഷണം തയ്യാറാക്കാൻ അരമണിക്കൂർ വരെ വൈകുന്നുണ്ട്. അസം, ബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത് ഹോട്ടലുകളിൽ തൊഴിലാളി ക്ഷാമവും രൂക്ഷമാക്കി. ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചത് ഭക്ഷണ വിതരണ തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
അടിസ്ഥാന ശമ്പളമില്ല
രാവിലെ എട്ടുമുതൽ രാത്രി 12 വരെ ജോലി ചെയ്താൽ 1500- 2000 രൂപ വരെ ഒപ്പിക്കാം. ഓർഡറുകളുട എണ്ണം കുറഞ്ഞതോടെ ഇതും ലഭിക്കാതെയായി. ഗിഗ് തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളമില്ല. ഓർഡർ അനുസരിച്ചാണ് ശമ്പളം. ഓർഡറുമായി ഒരു കിലോമീറ്റർ ടൂ വീലർ ഓടിച്ചാൽ 4 രൂപയാണ് ഇന്ധന ചെലവ് ഉൾപ്പെടെ ലഭിക്കുന്നത്. കമ്പനികൾ വ്യത്യാസപ്പെടുമ്പോൾ ഇതിൽ മാറ്റമുണ്ടാവാം. സൗജന്യമായി യൂണിഫോം നൽകാൻ പോലും കമ്പനികൾ തയ്യാറാവുന്നില്ല. കമ്പനിയുടെ ബാഗും യൂണിഫോമും വാങ്ങാൻ കൈക്കാശ് മുടക്കണം. ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യാമെന്നല്ലാതെ തൊഴിൽ സുരക്ഷയില്ല. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഇവർക്ക് ഇല്ല. വിവിധ വിതരണ കമ്പനികളിലായി ജില്ലയിൽ 1000 ഓളം ഫുഡ് ഡെലിവറി തൊഴിലാളികളുണ്ട്.
ഹോട്ടലുകൾ അടയുന്നു
പ്രത്യേകം പോർട്ടൽ തുറന്നെങ്കിലും ഏജൻസികൾക്ക് വേണ്ടത്ര സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ജില്ലയിൽ ഗ്യാസ് ക്ഷാമം തുടരുകയാണ്. ഹോട്ടലുകൾക്ക് ആവശ്യമായതിന്റെ 40 ശതമാനം പോലും സിലിണ്ടർ ലഭിക്കുന്നില്ലെന്നാണ് പരാതി. പോർട്ടലിൽ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആവശ്യത്തിന് സിലിണ്ടർ ലഭ്യമാകുന്നില്ലെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. വിറകടുപ്പ് സ്ഥാപിക്കാൻ സൗകര്യമില്ലാത്ത നിരവധി ഹോട്ടലുകൾ അടച്ചിട്ടിരിക്കുകയാണ്.
പല ഹോട്ടലുകളും പൂർണതോതിൽ തുറന്ന് പ്രവർത്തിക്കുന്നില്ല .സമയം വെട്ടികുറച്ചതും പ്രതിസന്ധിയാണ്
സുൽഫി, ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളി
.................................
പ്രതിസന്ധി പൂർണമായും മാറി എന്ന് പറയാൻ കഴിയില്ല. ആവശ്യത്തിന് പാചകവാതകം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് മുൻനിറുത്തി അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
ആർ. ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |