രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനാൽ, പൊതുമേഖല കമ്പനികൾ ഇന്ധന വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതോടെ പമ്പുകളുടെ പ്രവർത്തനം ചുരുക്കാനുള്ള ആലോചനയിൽ ഉടമകൾ. ഇന്ധനം ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രമാക്കും.
ഒരു ലിറ്റർ പെട്രോളിന് 20 രൂപയും ഡീസലിന് 40 രൂപയും നഷ്ടം സഹിച്ചാണ് വിൽക്കുന്നതെന്ന് പൊതുമഖല കമ്പനികൾ വാദിക്കുന്നു. നഷ്ടം കുറയ്ക്കാനാണ് വിതരണം കുറയ്ക്കുന്നത്. കൊച്ചിയിലെ പ്രമുഖ പൊതുമേഖല കമ്പനിയുടെ ഇരുമ്പനത്തെ ടെർമിനലിലേക്ക് ഇന്ധനമെടുക്കാൻ ഇന്നലെ ജില്ലയിൽ നിന്ന് പോയ ടാങ്കർ ലോറികൾക്ക് ആദ്യം ലോഡ് നൽകിയില്ല. പമ്പ് ഉടമകളുടെ സംഘടനാ നേതാക്കളും തൊഴിലാളി യൂണിയൻ നേതാക്കളും ഇടപെട്ടതോടെയാണ് ലോഡ് നൽകിയത്. മറ്റ് കമ്പനികളും ഒരാഴ്ചയ്ക്കകം വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. പണം മുൻകൂട്ടി അടയ്ക്കുന്നവർക്ക് മാത്രം ഇന്ധനം നൽകുന്ന തരത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് കമ്പനികളുടെ ആദ്യ ശ്രമം.
രാത്രികാലങ്ങളിൽ പമ്പ് അടയുന്നതോടെ പകൽ സമയങ്ങളിൽ തിരക്ക് ഉയരും. ഇന്ധനലഭ്യത കുറയുന്നത് ഗതാഗതവും പ്രതിസന്ധിയിലാക്കും. ക്രൂഡ് ഓയൽ വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില ഉയർത്താതിരിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിന് എക്സൈസ് തീരുവ 12 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. സ്വകാര്യ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തിയെങ്കിലും പൊതുമേഖലാ കമ്പനികൾ വർദ്ധിപ്പിച്ചില്ല. ജില്ലയിലുള്ള പമ്പുകളിൽ ബഹുഭൂരിപക്ഷവും പൊതുമേഖലാ കമ്പനികളുടെ ഡീലർമാരാണ്.
.............................
ജില്ലയിൽ 235 പമ്പുകൾ
ഭൂരിപക്ഷവും പൊതുമേഖലാ കമ്പനികളുടെ ഡീലർമാർ
65 ശതമാനം പമ്പുകൾ 24 മണിക്കൂർ പ്രവർത്തിക്കുന്നു
ഇവയിൽ കൂടുതലും ഗ്രാമങ്ങളിൽ
...................................
ഇന്ധനമില്ലാതെ പമ്പുകൾ തുറന്നിരുന്നാൽ വാഹന യാത്രക്കാരുമായി പ്രശ്നങ്ങളുണ്ടാകും. തൊഴിലാളികൾക്ക് കൂലിയും വൈദ്യുതി ചാർജ്ജും വെറുതെ നൽകേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് പ്രവർത്തന സമയം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്
സഫ അഷ്റഫ് (ദി ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |