SignIn
Kerala Kaumudi Online
Monday, 06 July 2026 6.40 AM IST

കള്ളടിച്ച് ഷാപ്പിൽ വീരവാദം, കൊലക്കേസ് പ്രതി 40 വർഷത്തിനു ശേഷം പിടിയിൽ

y
പൊലീസി​ന്റെ കൈവശമുണ്ടായി​രുന്ന പ്രതി​യുടെ ചി​ത്രവും (ഇടത്ത്) നി​ലവി​ലെ രൂപവും (വലത്ത്)

ഓയൂർ: സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രതിയെ 40 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശി ചന്ദ്രശേഖരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.

1987 ൽ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് 25 വയസായിരുന്നു. 1987 ജനുവരി 11ന് വൈകിട്ട് 6ന് വീട്ടിൽ മദ്യപിച്ച് വന്ന് ബഹളം വച്ച ചന്ദ്രശേഖരൻപിള്ളയെ വെട്ടുകത്തികൊണ്ട് കഴുത്തിനു വെട്ടിയാണ് കൊന്നത്. ചന്ദ്രശേഖരൻപിള്ള മരിച്ചെന്ന് ഉറപ്പായപ്പോൾ നാടുവിട്ടു. ആദ്യം വേളാങ്കണ്ണിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി. കല്ലറ കാലയിൽ വീട്ടിൽ കേശവന്റെ മകൻ രാജൻ എന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് വിവാഹം കഴിച്ച് കുടുംബമായി താമസം തുടങ്ങി. ഇപ്പോൾ 35ഉം 37ഉം വയസുള്ള രണ്ടു മക്കളുണ്ട്.

അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡി. ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ കണ്ടു. നാട്ടിലെ വിവരങ്ങളൊക്കെ തിരക്കുന്നതിനിടെ അന്നത്തെ കൊലപാതകത്തെപ്പറ്റിയും അന്വേഷിച്ചു. സംശയം തോന്നിയ വെളിയം സ്വദേശി ഇക്കാര്യം പൊലീസിൽ അറിയിച്ചു. ഇതിന്റെയും പ്രതിയുട‌െ ബന്ധുക്കളിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് മുന്നോട്ടു നീങ്ങി. കൊട്ടയം ഭാഗത്ത് അന്വേഷണം വ്യാപിപ്പിക്കുകയും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അടക്കം വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

ഷാപ്പിലെ നാക്ക് കുടുക്കി!

നിലവിൽ വീടിനടുത്തുള്ള ഒരു കള്ളുഷാപ്പിലെ ജോലിക്കാരനാണ് മോഹനൻപിള്ള. ഒരു ദിവസം മദ്യ ലഹരിയിൽ ഷാപ്പിൽ വഴക്ക് ഉണ്ടാക്കുകയും 'കേസൊന്നും എനിക്ക് പുത്തരിയല്ല' എന്നു വിളിച്ചുപറയുകയും ചെയ്ത കാര്യം ദൃക്സാക്ഷി പൊലീസിനു കൈമാറി.

ഇതിന്റെ അടിസ്ഥാനത്തിൽ മോഹനൻപിള്ളയെ കസ്റ്റഡിയിൽ എടുത്തെങ്കിലും രൂപമാറ്റം കാരണം, പൊലീസിന്റെ കൈവശമുള്ള ഫോട്ടോയിലൂടെ ആളെ തിരിച്ചറിയാൻ പറ്റിയില്ല. തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

സഹോദരി സരസമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെയും കൊട്ടാരക്കര ഡിവൈ.എസ്.പി ബിനുകുമാറിന്റെയും നിർദ്ദേശാനുസരണം പൂയപ്പള്ളി എസ്.എച്ച്.ഒ പി. ഷാജിമോൻ, എസ്.ഐമാരായ എം. രജനീഷ്, ബാലാജി എസ്.കുറുപ്പ്, സി.പി,ഒമാരായ റിജു, വിപിൻ, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL