
കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മാഫിയക്കെതിരെയുള്ള ശക്തമായ നടപടി തുടരുന്നതിനിടെ പൊലീസ് ശേഖരിച്ചത് ആയിരത്തോളം പേരുടെ പട്ടിക. ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തി അടിവേരറക്കുകയാണ് ലക്ഷ്യം. അറസ്റ്റിലാകുന്നവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെയാണ് പുതിയ വിവരങ്ങൾ ലഭിക്കുന്നത്. ഒരാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരാളിലേക്കും, അവിടെ നിന്ന് വിതരണ ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന പ്രത്യേക സംഘങ്ങളും നിരീക്ഷണത്തിലാണ്. സഞ്ചാരികളുടെ തിരക്കും ആഘോഷ പരിപാടികളും മുതലെടുത്താണ് ഇവർ ലഹരി എത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. സംഘത്തിന്റെ പ്രവർത്തനരീതി, വിതരണ കേന്ദ്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
പട്ടികയിൽ പെൺകുട്ടികളും
രാസലഹരി ലഹരി ഉപയോഗിക്കുന്നവരിലേറെയും കോളേജ് വിദ്യാർത്ഥികളാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിതരണവും നടക്കുന്നുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. പട്ടികയിൽ നിരവധി പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 30 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കഞ്ചാവ് പ്രിയമാകുമ്പോൾ അതിന് താഴെയുള്ളവർക്ക് രാസലഹരിയോടാണ് താത്പര്യം.
ഗൂഗിൾ പേ അക്കൗണ്ടും പരിശോധനയ്ക്ക്
ലഹരി വില്പന, വിതരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പലതവണ പിടിയിലായവരും ഇവരിൽ നിന്ന് വാങ്ങി ഉപയോഗിച്ചവരും പട്ടികയിലുണ്ട്. പ്രതികളുടെ ഗൂഗിൾ പേ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ലഭ്യമായത്.
''ലഹരിമാഫിയക്കെതിരെ നിരീക്ഷണം ശക്തമാണ്. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധനയും, പദ്ധതി സംബന്ധിച്ച അവലോകന യോഗങ്ങളും ഉൗർജ്ജിതമായി നടത്തുന്നു.
-കെ.എം.സാബു മാത്യു (ജില്ലാ പൊലീസ് മേധാവി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |