കൽപ്പറ്റ: വേനൽ മഴയുടെ ലക്ഷണംപോലുമില്ലാതെ നാട് ചുട്ടുപൊള്ളുമ്പോൾ ഓടിത്തളരുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. വയനാടിന്റെ കുളിർമ നഷ്ടമാകുന്ന തരത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി കനത്ത ചൂട് അനുഭവപ്പെടുന്നത്. 33 ഡിഗ്രി സെൽഷ്യസാണ് ഇപ്പോൾ വയനാട്ടിൽ പകൽസമയത്തെ ഉയർന്ന അന്തരീക്ഷ താപനില.
ചൂട് കണക്കിലെടുത്ത് പ്രചാരണം അതിരാവിലെ തുടങ്ങുന്നുണ്ടെങ്കിലും ഓടിയെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. രാവിലെ ആറുമണി മുതൽ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നുണ്ട്.11 മണിയോടെ ചൂട് കനത്തു തുടങ്ങും.12 മണിക്ക്‌ശേഷം പൊള്ളുന്ന ചൂടാണ്. പരമാവധി വെള്ളം കുടിച്ചാണ് ക്ഷീണം അകറ്റുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാനിക്കണമെങ്കിൽ രാത്രി ഏറെ വൈകും. ചൂടുകാരണം പ്രതീക്ഷിച്ചപോലെ പ്രചാരണം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു.
വാഹനജാഥ ആരംഭിച്ചതോടെ അൽപ്പം ആശ്വാസമുണ്ട്. ഒരു സ്വീകരണകേന്ദ്രത്തിൽ നിന്നും അടുത്ത സ്വീകരണകേന്ദ്രത്തിലേക്കുള്ള യാത്രക്കിടയിൽ കുറച്ചൊന്ന് മയങ്ങാം. ചൂട് പലർക്കും കടുത്ത ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. തുടർച്ചയായി പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്ന പ്രവർത്തകർക്കാണ് കൂടുതൽ പ്രശ്നം. പ്രചാരണം അവസാനിക്കാൻ ഇനിയും പത്ത് ദിവസത്തിലേറെയുണ്ട്. പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണിത്. വരും ദിവസങ്ങളിൽ ചൂട് കൂടുതൽ കനക്കാനാണ് സാദ്ധ്യത. 35 ഡിഗ്രി സെൽഷ്യസ് വരെ വയനാട്ടിൽ അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടുകൂടിയാൽ പ്രചാരണരീതി തന്നെ മാറ്റേണ്ടി വരുമെന്നാണ് സ്ഥാനാർത്ഥികളും മുന്നണി പ്രവർത്തകരും പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |