കോഴിക്കോട്: തലസീമിയ രോഗം തടയുന്നതിൽ വേണ്ടത്ര അബോധമില്ലാത്തത് രോഗ വ്യാപനത്തിനിടയാക്കുന്നുവെന്ന് വിലയിരുത്തൽ. സഹാറ ഭാരത് ഫൗണ്ടേഷൻ, പെരിന്തൽമണ്ണ എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളേജ്, കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വയനാട് എന്നിവയുടെ സംയുക്തമായി നടത്തിയ ഓൺലൈൻ വെബിനാറിലാണിത്.
ചെറിയ തുക ചെലവാക്കി എച്ച്.ബി.എ2 എന്ന രക്തപരിശോധന നടത്താം. ഇതിലൂടെ ഒരാൾ തലസീമിയ ജീൻ വാഹകനാണോ എന്ന് അറിയാനാവും. ദമ്പതികൾ രണ്ടാളും ജീൻ വാഹകരാണെങ്കിൽ മാത്രമേ തലസീമിയ ബാധിതനായ കുഞ്ഞിന്റെ ജനനത്തിന് സാദ്ധ്യതയുള്ളത്, അതും 25 ശതമാനം മാത്രം. രാജ്യത്ത് നാല് ശതമാനം വരുന്ന ജീൻ വാഹകർ അവർക്കിടയിലെ വിവാഹബന്ധം ഒഴിവാക്കിയാൽ തലസീമിയ രോഗത്തോടെയുള്ള ശിശുജനനം പൂർണമായി തടയാം. സൈപ്രസ് പോലുള്ള പലരാജ്യങ്ങളും ജീൻ വാഹകർ തമ്മിലുള്ള വിവാഹം നിരുത്സാഹപ്പെടുത്തിയാണ് രോഗത്തെ പൂർണമായും പ്രതിരോധിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. തലസീമിയ തടയാനും പ്രതിരോധിക്കാനും അനുകൂല സാഹചര്യമുണ്ടായിട്ടും രോഗബാധിതരായ കുഞ്ഞുങ്ങൾ ജനിക്കുന്നത് തടയാനാവാത്തതാണ് പ്രശ്നം.
വിദ്യാർത്ഥികളും യുവാക്കളും രംഗത്തിറങ്ങണം
രോഗത്തിന്റെ പൂർണമായ പ്രതിരോധത്തിനും നിർമ്മാർജ്ജനത്തിനും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി ആവശ്യപ്പെട്ടു. വെബിനാറിൽ മൾട്ടിപ്പിൾ സ്‌ക്ലെറോസിസ് സൊസൈറ്റി ഒഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി റാം ഇൻവിസിബിൾ ഡിസെബിലിറ്റിയെപ്പറ്റി ക്ലാസെടുത്തു.
തണൽ ചെയർമാൻ ഡോ. ഇദ്രീസ്, ആദം, ആര്യ ദാസ്, അഫ്ര തുടങ്ങിയവർ പ്രസംഗിച്ചു.
എന്താണ് തലസീമിയ?
ഹീമോഗ്ലോബിന്റെ ഉത്പാദനം കുറഞ്ഞ് വിളർച്ചയിലേക്ക് നയിക്കുന്ന ജനിതക രോഗമാണ് തലസീമിയ. ചുവന്ന രക്താണുക്കളിൽ ഇരുമ്പടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് കോശങ്ങളിലേക്ക് ഓക്സിജനെത്തിക്കുന്നു. ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡയോക്‌സൈഡ് നീക്കുന്നു. ഇത് ആൽഫ, ബീറ്റ പ്രോട്ടീനുകളാൽ നിർമ്മിതമാണ്. തലസീമിയ ബാധിച്ചവരിൽ ഈ പ്രോട്ടീനുകൾ ആവശ്യത്തിന് ഉത്പാദിപ്പിക്കാനാവില്ല. തുടർന്ന് വിളർച്ചയുണ്ടാകുന്നു.
രാജ്യത്ത് തലസീമിയ ശിശു ജനനം
വർഷത്തിൽ 10,000 മുതൽ 15,000 വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |