മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ തവനൂർ ഒരുമുന്നണിക്കും അത്ര 'ജോയ്' നൽകുന്നില്ല. ചെറിയ ഭൂരിപക്ഷത്തിൽ മണ്ഡലം എങ്ങോട്ടും ചാഞ്ഞേക്കാമെന്നതാണ് മുന്നണികളുടെ കണക്കുകൂട്ടൽ. ഇതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി.ജലീലും യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ജോയിയും എൻ.ഡി.എയുടെ രവി തേലത്തും മണ്ഡലമിളക്കിയുള്ള പ്രചാരണത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചത് പ്രതീക്ഷയാക്കിയാണ് വി.എസ്.ജോയിയുടെ മുന്നോട്ടുപോക്ക്. മണ്ഡലത്തിന്റെ കൃത്യമായ പൾസറിയുന്ന ജലീൽ മണ്ഡലം തന്നെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ്. മുസ്ലിം ലീഗിലെ ഒരുവിഭാഗത്തിന്റെ വോട്ടുകൾ മുൻലീഗുകാരനായ തനിക്ക് ലഭിക്കുമെന്നും ജലീൽ കണക്കുകൂട്ടുന്നു. ബി.ജെ.പിക്ക് ശക്തിയുള്ള മണ്ഡലമാണ് തവനൂർ. നിലവിലെ സ്ഥാനാർത്ഥി രവി തേലത്ത് 2016ൽ മത്സരിച്ചപ്പോൾ 15,801 വോട്ട് നേടിയിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിൽ 19,041 വോട്ടും നേടിയിട്ടുണ്ട്. മറ്റ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചതിനേക്കാൾ അയ്യായിരത്തിൽപരം വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
ചാഞ്ചാടി മണ്ഡലം
ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും തുണയ്ക്കുന്ന സ്വഭാവമാണ് തവനൂരിന്റേത്. ഇത്തവണ ചിത്രം മാറുമോ എന്നതാണ് പ്രധാന ചോദ്യം. മണ്ഡല രൂപീകരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 2011ൽ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജലീൽ വിജയിച്ചത്. 2016ൽ 17,064 വോട്ടിന് ജലീൽ വീണ്ടും നിയമസഭയിലെത്തി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആദ്യമായി മണ്ഡലത്തിൽ ലീഡ് ലഭിച്ചു. ഇ.ടി.മുഹമ്മദ് ബഷീറിന് 12,353 വോട്ടിന്റെ ഭൂരിപക്ഷം നൽകി. എന്നാൽ മണ്ഡലത്തിലെ ചിത്രം വീണ്ടും മാറി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്ത് പരിധികളിൽ നിന്നായി എൽ.ഡി.എഫ് 11,266 വോട്ടിന്റെ ലീഡ് നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി.ജലീലിന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2,564 വോട്ടിന് വിജയിച്ചു. 2024ൽ ലോക്‌സഭയിലേക്ക് എം.പി അബ്ദുസമദ് സമദാനിക്ക് 18,016 വോട്ടുകളുടെ ഭൂരിപക്ഷവും മണ്ഡലം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |