കാളികാവ്: ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന അടക്കാക്കുണ്ട് പട്ടാണി തരിശ് ആദിവാസി നഗറിലെ കുടുംബങ്ങൾ മാറി താമസിക്കാൻ വിസമ്മതിച്ചു.വീടിനോട് ചേർന്നുള്ള പുഴ ഭിത്തി ഇടിയുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
ആദിവാസി മാതിയുടെ വീടിനു മുന്നിൽ വലിയ ഗർത്തം രൂപപ്പെട്ടു.പുഴയോട് ചേർന്നുള്ള വീടിന്റെ മുന്നിലുള്ളഗർത്തത്തിലൂടെ വെള്ളമിറങ്ങി പുഴഭിത്തിയിടിഞ്ഞാൽ വീട് തകരാൻ സാദ്ധ്യതയുണ്ട്.ഇതു കണക്കിലെടുത്ത് കുടുംബത്തോട് മാറിതാമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
എല്ലാകാലത്തും അതിവർഷമുണ്ടാവുമ്പോൾ ഇവിടെയുള്ള പത്തോളം കൂടുംബങ്ങളെ താത്ക്കാലികമായി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇത് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാക്കുന്നതിനാലാണ് മാറാൻ ആദിവാസികൾ കൂട്ടാക്കാത്തത്.
ഇവരുടെ വീടുകൾക്ക് മുന്നൂറ് മീറ്ററിനപ്പുറത്ത് എഴുപതേക്കർ റോഡിൽ ഞായറാഴ്ച പുലർച്ചെ മണ്ണിടിച്ചിലുണ്ടായി.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.വീടുകളുടെ സുരക്ഷക്കുവേണ്ടി നിർമ്മിച്ച പുഴ ഭിത്തിയിടിഞ്ഞാലും വീടുകൾക്ക് നാശം വരാനിടയാകും.
ഭീതിയിൽ
ഇവർ താമസിക്കുന്ന വീടിനു തൊട്ടടുത്ത് കുത്തൊഴുക്കുള്ള പുഴയും വീടിനു മുകളിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പുല്ലങ്കോടൻ മലയുമാണ്.
രണ്ടിന്റെയും ഇടയിൽ അമ്പത് മീറ്ററോളം വരുന്ന സ്ഥലത്താണ് കുടുംബങ്ങൾ കഴിയുന്നത്.മാത്രവുമല്ല ഇവർ താമസിക്കുന്ന വീടുകൾ പലതും ജീർണ്ണിച്ചവയാണ്.
പുറത്ത് നിന്ന് ഇവരുടെ വീടുകളിലേക്ക് പ്രവേശിക്കാൻ പുഴക്ക് കുറുകെ പഴക്കം ചെന്ന ഒരു കോൺക്രീറ്റ് നടപ്പാലമാണ്.ഇത് തകർന്നാൽ വർഷകാലത്ത് പുറത്ത് കടക്കാനാവില്ല.
അതീവ അപകടാവസ്ഥ നിലനിൽക്കുന്ന ഈ സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുകയാണ് ഏറ്റവും അനുയോജ്യ മാർഗ്ഗം.
എല്ലാ വർഷവും കൂട്ടത്തോടെ ആട്ടിതെളിക്കുന്ന പരിപാടിക്ക് ഇനി ഞങ്ങളില്ല
അയ്യപ്പൻ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |