
കോന്നി : ശ്രീമൂലം പ്രജാസഭയിൽ പ്ലാന്റേഷൻ അസോസിയേഷൻ അംഗമായിരുന്ന ഫാർ സായിപ്പിനെ കോന്നിക്കാർക്ക് മറക്കാനാകില്ല. സായിപ്പിന്റെ സ്മരണകൾ കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂളിൽ പുസ്തകങ്ങളായി ഇപ്പോഴുമുണ്ട്.
നൂറ്റാണ്ടിനു മുൻപ് ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിൽ പ്രിന്റ് ചെയ്ത ഇംഗ്ലീഷ് പുസ്തകങ്ങൾ സായിപ്പ് നൽകിയതാണ്. ഫാർ ലൈബ്രറി എന്ന പേരിൽ ഈ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയുടെ ഭാഗമായിരിക്കുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനകാലത്ത് മലയോര ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി ബോധ്യപ്പെടുത്താനും ശ്രമം നടത്തിയ ബ്രിട്ടീഷുകാരനായിരുന്നു ഫാർ. പുനലൂർ - വടശേരിക്കര റോഡ് വികസിപ്പിച്ചത് സായിപ്പിന്റെ അവശ്യപ്രകാരമായിരുന്നു. പുസ്തകങ്ങളോടൊപ്പം സായിപ്പ് സംഭാവന ചെയ്ത ക്ലോക്കും സ്കൂളിൽ ഉണ്ടായിരുന്നു. ഇത് കാലപ്പഴക്കത്താൽ നശിച്ചെങ്കിലും പുസ്തകങ്ങൾക്ക് ഇന്നും കേടുപാടുകൾ ഇല്ല. അദ്ദേഹം സംഭാവന ചെയ്ത പുസ്തകങ്ങളിലൂടെയും കല്ലേലി തോട്ടത്തിൽ താമസിച്ചിരുന്ന ബംഗ്ലാവിലൂടെയും ഫാർ സായിപ്പിനെ നാട്ടുകാർ ഓർമ്മിക്കുകയാണ്.
സ്മരണയിലെന്നും...
1920 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയുടെ റബർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ട്രസ്റ്റിന്റെ കല്ലേലി തോട്ടത്തിലെ മാനേജരായിരുന്നു ഫാർ സായിപ്പ്. അതിന് മുമ്പ് ശ്രീലങ്കയിലെ വാൾഡിമാർ തേയിലത്തോട്ടത്തിലെ മാനേജരായിരുന്നു. ശ്രീലങ്കയിൽ നിന്ന് ചിറ്റാറിലെ എസ്റ്റേറ്റിൽ ജോലി നോക്കിയശേഷം 1920 ലാണ് അദ്ദേഹം കോന്നിയിൽ എത്തുന്നത്. കല്ലേലിൽ നിന്ന് കുതിരപ്പുറത്ത് കോന്നിയിൽ എത്തി മടങ്ങുന്ന ഫാർ സായിപ്പിന്റെ രൂപം ഇന്നും പഴമക്കാരുടെ മനസിലുണ്ട്. ഫോട്ടോഗ്രാഫി ലഭ്യമല്ലാത്ത അക്കാലത്ത് ഫാർ സായിപ്പിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല ചരിത്രഗവേഷകനായ ഡോ.അരുൺ ശശി ഫോട്ടോ കണ്ടെടുത്ത് അടുത്തിടെ സ്കൂൾ അധികൃതർക്ക് കൈമാറി.
ഫാർ സായിപ്പ് സംഭാവന ചെയ്ത പുസ്തകങ്ങൾ ഇന്നും സ്കൂളിൽ ഫാർ ലൈബ്രറി എന്ന പേരിൽ സൂക്ഷിക്കുകയാണ്.
എസ്.സന്തോഷ് കുമാർ (ജില്ലാ പഞ്ചായത്ത് അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |