
പത്തനംതിട്ട : സംസ്ഥാന സ്കൂൾ കായികമേളയുടെ പോയിന്റ് പട്ടികയിൽ പതിവായി അവസാന സ്ഥാനങ്ങളിൽ ഇടംപിടിക്കുന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ കായിക പരിശീലനം പ്രതിസന്ധിയിൽ. കഴിവുള്ള കായികതാരങ്ങൾ ഉണ്ടെങ്കിലും പരിശീലനം നൽകാൻ യോഗ്യരായ അദ്ധ്യാപകരില്ല. പല സ്‌കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിസിക്കൽ ട്രെയിനിംഗ് നടത്തുന്നത്. ഇതിൽ പലരും പരിശീലനം ലഭിക്കാത്തവരുമാണ്.
ആകെ 54 കായിക അദ്ധ്യാപകർ മാത്രമാണ് ജില്ലയിലുള്ളത്. ഇതിൽ വിരമിച്ചവരുമുണ്ട്. ബി.ആർ.സി വഴി 11പേർ കായിക അദ്ധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നു.
പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകൾ ജില്ലയിൽ പലയിടത്തുമില്ലാത്തതും പ്രതിസന്ധിയാണ്. ആകെയുള്ള കൊടുമൺ സ്റ്റേഡിയത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നതിനും ചെലവേറും. സ്റ്റേഡിയത്തിൽ കയറാൻ ഒരാൾക്ക് 25 രൂപയാണ് ഫീസ്. ഇത് നൽകുന്നത് അദ്ധ്യാപകരാണ്. ചെലവ് ഭയന്ന് കുട്ടികളെ പരിശീലനത്തിന് അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്. മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ മറ്റുജില്ലകളിലെ സ്‌കൂളുകളും അക്കാദമികളും സ്‌പോൺസർഷിപ്പിലൂടെ സ്വന്തമാക്കുന്നു.
നിയമനം വൈകുന്നു
ഒരു സ്‌കൂളിൽ കായിക അദ്ധ്യാപകനെ നിയമിക്കണമെങ്കിൽ യു.പി വിഭാഗത്തിൽ അഞ്ഞൂറ് വിദ്യാർത്ഥികളും എട്ട്, ഒൻപത് ക്ലാസുകളിൽ അഞ്ച് ഡിവിഷനും വേണം. ഇത്രത്തോളം കുട്ടികളുള്ള കേരള സ്‌കൂളുകൾ ജില്ലയിൽ കുറവാണ്. അതിനാൽ നിയമനം നടക്കുന്നില്ല. ബി.ആർ.സി വഴി കൂടുതൽ അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കവും നടക്കുന്നില്ല. സാധാരണക്കാരായ വിദ്യാർത്ഥികളാണ് കായിക താരങ്ങളിലധികവും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ജില്ലയിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല. ജഴ്‌സിയും സ്‌പൈക്കുമൊക്കെ വാങ്ങാൻ പണം തികയാത്തവരാണ് കൂടുതലും. പല കുട്ടികളുടെയും പരിശീലന ചെലവ് അദ്ധ്യാപകർ വഹിക്കുകയാണ്.
ജില്ലയിലെ കായിക അദ്ധ്യാപകർ : 54
കഴിവുള്ള നിരവധി കുട്ടികളുണ്ട് ജില്ലയിൽ. കൃത്യമായ പരിശീലനം ലഭിക്കാത്തവരാണ് ഏറെയും. കായിക അദ്ധ്യാപകർ പരിശീലനം നൽകിയാൽ കൂടുതൽ മികവുണ്ടാകും.
അമൽ സന്തോഷ്
കായിക അദ്ധ്യാപകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |