വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് കൈമാറിയെങ്കിലും നേരത്തെ കസ്റ്റഡിയിൽ വിടുന്നതിന് കോടതി ഉത്തരവുള്ളതിനാലാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. 4 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയതെങ്കിലും എത്ര ദിവസത്തേക്കാണ് ലഭിക്കുന്നതെന്ന് ഇന്നേ അറിയാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.
സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന് ദേശസാത്കൃത ബാങ്കുകളുടെ പൂങ്കുളം,തമ്പാനൂർ തുടങ്ങിയ ശാഖകളിലെത്തിച്ച് തെളിവെടുക്കും. കെ.എസ്.എഫ്.ഇയുടെ തമ്പാനൂർ ശാഖ,മുരളി ഫിനാൻസ്,സ്വർണം വില്പനയ്ക്കായി നൽകിയിരുന്ന കോവളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സിന്ധുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.
ബുധനാഴ്ചയോടെ കേസ് ഫയൽ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് കൈമാറാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഡി.സി.ആർ.ബിക്ക് കൈമാറിയെങ്കിലും സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൂടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസി.കമ്മിഷണർക്കാകും അന്വേഷണച്ചുമതല. സ്വർണത്തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28),വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |