
തകർന്നടിഞ്ഞ് ഓഹരിയും രൂപയും
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയും രൂപയും തകർന്നടിഞ്ഞു. ആഗോള അനിശ്ചിതത്വങ്ങളിൽ നിന്ന് സാമ്പത്തിക മേഖലയ്ക്ക് രക്ഷാകവചമൊരുക്കുന്നതിന് കൊവിഡ് കാലത്തിന് സമാനമായി വർക്ക് ഫ്രം ഹോം അടക്കുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും സ്വർണം, ഭക്ഷ്യ എണ്ണ, രാസവളം എന്നിവയുടെ ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതാണ് നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിച്ചത്. അസാധാരണ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങളും പിന്മാറ്റം ശക്തമാക്കി.
സമാധാന കരാറിനായി ഇറാന്റെ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതും ഹോർമുസ് ഇടനാഴി അടഞ്ഞുകിടക്കുന്നതുമാണ് പ്രധാന വെല്ലുവിളി, സെൻസെക്സ് 1456.04 പോയിന്റ് നഷ്‌ടത്തോടെ 74,559.04ൽ അവസാനിച്ചു. നിഫ്‌റ്റി 436.3 പോയിന്റ് ഇടിഞ്ഞ് 23,379.55ൽ എത്തി. ബാങ്കിംഗ് ഓഹരി സൂചിക 1.5 ശതമാനം ഇടിഞ്ഞു. ചെറുകിട, ഇടത്തരം ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. നാല് ദിവസത്തിനിടെ സെൻസെക്സിൽ 3,400 പോയിന്റ് ഇടിവാണുണ്ടായത്. ഇക്കാലയളവിൽ നിക്ഷേപകരുടെ ആസ്തിയിൽ 14 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായി.
ഓഹരി വിപണിയിൽ ഇന്നലെ നിക്ഷേപകരുടെ നഷ്‌ടം
11 ലക്ഷം കോടി രൂപ
ക്രൂഡോയിൽ 108 ഡോളറിൽ
വെടിനിറുത്തൽ പിൻവലിക്കുമെന്ന ആശങ്കയിൽ ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നാല് ഡോളർ ഉയർന്ന് 109 ഡോളറിലെത്തി. ആഗോള സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ പ്രതിസന്ധി സൃഷ്‌ടിക്കാൻ ക്രൂഡ് വിലയിലെ വർദ്ധന കാരണമാകും. രാജ്യം അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഇന്ധന വിപണിയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നത്.
റെക്കാഡ് തകർച്ച തുടർന്ന് രൂപ
വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്നുള്ള പിന്മാറ്റം ശക്തമാക്കിയതും പശ്ചിമേഷ്യൻ പ്രതിസന്ധിയും രൂപയ്ക്ക് റെക്കാഡ് തകർച്ച സൃഷ്‌ടിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപ 36 പൈസ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമായ 95.63ൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |