
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം.
സെമികണ്ടക്ടർ ഉത്പ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ദ്ധ്യമുള്ള മാനവ വിഭവശേഷി, സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്. ഇവ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരാനാണ് ശ്രമം. അടുത്തിടെ ഡൽഹിയിൽ നടന്ന ആഗോള സെമികണ്ടക്ടർ കോൺഫറൻസിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. സെമികണ്ടക്ടർ രംഗത്തെ മുൻനിരക്കാരായ തായ് വാൻ , ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് മുന്നേറാനുള്ള സാദ്ധ്യതകൾ യോഗം ചർച്ച ചെയ്തു. തുടർ നടപടികൾക്കായി കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കും.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ മാധവൻ നമ്പ്യാർ, അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ടി സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരും സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |