
ചെന്നൈ: നിയമസഭാ തിരഞ്ഞെടപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യുടെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടയിടാൻ അപ്രതീക്ഷിത നീക്കങ്ങളുമായി ചിരവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എ.കെയും. ടി.വി.കെയ്ക്കെതിരെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇരുപാർട്ടികളുടെയും നേതാക്കൾ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച ടി.വി.കെയെ അകറ്റി നിറുത്തുക എന്ന തന്ത്രമാണ് ഇരുപാർട്ടികളുടെയും മുന്നിലുള്ളത്. അതേസമയം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സഖ്യം ഉറപ്പായിട്ടില്ലെന്നാണ് വിവരം,
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് വിജയ് ഇന്ന് ഗവർണറെ കണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണയുണ്ടായില്ല. 112 പേർ ഒപ്പിട്ട കത്താണ് ഗവർണർക്ക് നൽകിയത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് ഗവർണർ രാജേന്ദ്ര ആർലേകർ ടി.വി.കെ തലവനെ മടക്കി. കോൺഗ്രസ് മാത്രമാണ് ടി.വി.കെയെ ഇപ്പോൾ പിന്തുണച്ചിരിക്കുന്നത്. മുസ്ലിം ലീഗും സി.പി.ഐയും ഡി.എം.കെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ്. ഡി.എം.കെ ചേരിയിലുള്ള വി.സി.കെ പാർട്ടി ടി.വി.കെയുമായുള്ള ചർച്ച വേണ്ടെന്ന് വച്ചു. സി.പി.എം നേതാക്കൾ എം.കെ. സ്റ്റാലിനെ കണ്ട് രണ്ട് സീറ്റിലെ വിജയത്തിന് നന്ദി അറിയിക്കുകയും ചെയ്തു. പി.എം.കെ, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |