
ന്യൂഡൽഹി: നീറ്ര് യു.ജി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അറസ്റ്റും റെയിഡും വ്യാപകമാക്കി. അഞ്ചു പ്രതികളുടെ അറസ്റ്റ് സി.ബി.ഐ ഇന്നലെ രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് ശൃംഖലകളുള്ള റാക്കറ്റിലെ അംഗങ്ങളാണിവർ.
നാസിക്കിലെ ബി.എ.എം.എസ് വിദ്യാർത്ഥി ശുഭം ഖൈർനർ,ജയ്‌പൂരിലെ മംഗിലാൽ ബിൻവാൽ,വികാസ് ബിവാൽ,ദിനേശ് ബിൻവാൽ,ഹരിയാന ഗുരുഗ്രാമിലെ യഷ് യാദവ് എന്നിവരാണ് അറസ്റ്രിലായത്. ഇവരെ വിശദമായി ചോദ്യംചെയ്യും. കസ്റ്റഡിയിലായ കോച്ചിംഗ് സെന്റർ ഉടമകൾ,കരിയർ കൺസൾട്ടന്റുമാർ എന്നിവരടക്കം 100ൽപ്പരം പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നീറ്റ് നടത്തുന്ന എൻ.ടി.എയുടെ ഡൽഹിയിലെ ആസ്ഥാനത്തും ഇന്നലെ സി.ബി.ഐ സംഘമെത്തി. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കേരളത്തിൽ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണം തുടങ്ങി.
ചോദ്യപേപ്പർ കൈമാറാൻ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ,ലാപ്ടോപ്പുകൾ,മറ്റു ഡിജിറ്രൽ ഉപകരണങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് പിടിച്ചെടുത്തു. ഇവ ഫൊറൻസിക് പരിശോധനയ്‌ക്ക് അയയ്ക്കും. മഹാരാഷ്ട്ര,ഹരിയാന,രാജസ്ഥാൻ,തെലങ്കാന,ആന്ധ്രാപ്രദേശ്,ജമ്മു കാശ്‌മീർ,കേരളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാസിക്ക്,ഗുരുഗ്രാം, പരീക്ഷാ പരിശീലനത്തിന്റെ ഹബ് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സികർ,ജയ്‌പൂർ തുടങ്ങി വിവിധയിടങ്ങളിലും ഇന്നലെ റെയിഡ് നടത്തി. അതേസമയം, പുനഃപരീക്ഷ തീയതിയിൽ തീരുമാനമായില്ല.
ദിനേശ് ബിൻവാൽ ബി.ജെ.പി നേതാവ്
ജയ്‌പൂരിലെ ജാംവ രാംഗഡിൽ പിടിയിലായ ദിനേശ് ബിൻവാൽ പ്രാദേശിക ബി.ജെ.പി നേതാവാണ്. കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ബി.ജെ.പിക്കെതിരെ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |