
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എ.ഇയിലേക്ക് പുറപ്പെടും. അവിടെ നിന്ന് നെതർലൻഡ്‌സ്, സ്‌പെയിൻ, നോർവേ രാജ്യങ്ങളിലേക്കും പോകും. യു.എ.ഇയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഉഭയകക്ഷി, ഊർജ്ജ സഹകരണം, പരസ്പര താത്‌പര്യമുള്ള പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങളിൽ ചർച്ച നടത്തും. ഉഭയകക്ഷി സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ച ചെയ്യും. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ചർച്ചകളുമുണ്ടാകും. നെതർലൻഡ്‌സ് സന്ദർശനത്തിനിടെ രാജാവ് വില്ലെം-അലക്സാണ്ടർ, രാജ്ഞി മാക്സിമ, പ്രധാനമന്ത്രി റോബ് ജെറ്റൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതർലാൻഡ്‌സ് സന്ദർശനമാണിത്.
സ്വീഡീഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സന്റെ ക്ഷണപ്രകാരം 17ന് മോദി ഗോഥെൻബർഗിലെത്തും. 18,19 തീയതികളിൽ നടക്കുന്ന നോർവേ സന്ദർശനത്തിനിടെ ഓസ്‌ലയിൽ മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ,ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, ഐസ്‌ലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിർ, സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സൺ എന്നിവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |