
രേഖകൾ തെളിയിക്കുന്നത് ക്ഷേത്രമാണെന്ന്
ഭോപ്പാൽ: ധറിലെ ഭോജ്ശാല സമുച്ചയത്തിലെ തർക്ക പ്രദേശം ക്ഷേത്രമെന്ന് വിധിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് വിജയ് കുമാർ ശുക്ല,ജസ്റ്റിസ് അലോക് ആവാസ്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസിൽ തീർപ്പ് കൽപിച്ച് വിധി പുറപ്പെടുവിച്ചത്. ഭോജ്ശാല പരിസരത്ത് മുസ്ലിങ്ങൾക്ക് വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉത്തരവും റദ്ദാക്കി. ഭോജ്ശാലയുടെ നടത്തിപ്പിൽ എ.എസ്.ഐ നിയന്ത്രണം തുടരും. എന്നാൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കാണ്. പള്ളി നിർമ്മിക്കണമെന്നുണ്ടെങ്കിൽ മുസ്ലിങ്ങൾ സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രത്യേക സ്ഥലം ആവശ്യപ്പെടണമെന്നും കോടതി ഉത്തരവിട്ടു.
ഹിന്ദു സമൂഹം സരസ്വതി ദേവിയുടേതെന്ന് കരുതുന്ന സ്ഥലമാണിത്. നൂറ്റാണ്ടുകളായി കമൽ മൗല പള്ളിയാണ് ഇവിടെയുള്ളതെന്ന് മുസ്ലിങ്ങളും വാദിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദു ആരാധന ഒരിക്കലും മുടങ്ങിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. രേഖകളും ചരിത്ര വസ്തുക്കളും നാണയങ്ങൾ,ശിൽപങ്ങൾ,ലിഖിതങ്ങൾ എന്നിവയും സമുച്ചയം ക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കുന്നുവെന്ന് ഹിന്ദു വിഭാഗം അവകാശപ്പെടുന്നു.
2003 ലാണ് എ.എസ്.ഐ മുസ്ലിങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകിയത്. തുടർന്ന് ഒരു വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. 2024 മാർച്ച് 11ന് ഭോജ്ശാല സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്താൻ ഹൈക്കോടതി എ.എസ്.ഐയോട് ഉത്തരവിട്ടു. മാർച്ച് 22ന് എ.എസ്.ഐ സർവേ ആരംഭിച്ചു. 98 ദിവസത്തെ വിശദമായ സർവേയ്ക്ക് ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
വിഗ്രഹം തിരികെ
എത്തിക്കണം
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിലവിൽ സൂക്ഷിച്ചിരിക്കുന്ന പുരാതന സരസ്വതി ദേവിയുടെ വിഗ്രഹം തിരികെയെത്തിക്കാൻ ശ്രമിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. എ.ഡി 1010നും 1055നും ഇടയിൽ പർമാർ രാജവംശത്തിലെ രാജാവ് ഭോജാണ് വിഗ്രഹം സ്ഥാപിച്ചത്. അന്ന് ഈ സ്ഥലം പഠന കേന്ദ്രമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |