SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

വന്ദേമാതരം അവിടെ പാടി,​ ഇവിടെ പാടിയില്ല ; കോൺഗ്രസ് ആസ്ഥാനത്ത്  നാടകീയ  രംഗം

READ ENGLISH VERSION
soniya

ആലാപനത്തിനിടെ അനിഷ്ടം പ്രകടിപ്പിച്ച് സോണിയ, ഖാർഗെ
അസ്വസ്ഥനായി രാഹുൽ
കേരളത്തിൽ മുഖ്യമന്ത്രിയുടെ ചടങ്ങിൽ ആലപിച്ചില്ല
മാപ്പു പറയണമെന്ന് ബി.ജെ.പി
വെട്ടിലാക്കിയത് സേവാദൾ

ന്യൂഡൽഹി: വന്ദേമാതരം ഡൽഹിയിൽ മുഴുവൻ പാടി. കേരളത്തിൽ പാടിയില്ല. ദേശീയ ഗീതമായ വന്ദേമാതരം ചൊല്ലലിൽ നാണംകെട്ട് കോൺഗ്രസ്. 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയഗീതം പൂർണമായി ചൊല്ലണമെന്ന പുതിയ നിയമത്തെ അവഗണിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗാനം മുഴുവൻ പാടിയതും തടയാൻ സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും ശ്രമിച്ചതും വിവാദമായി.

സി.ജെ.പി പ്രഭോക്ഷത്തെത്തുടർന്ന് പിന്നോട്ട് ആഞ്ഞുനിന്ന ബി.ജെ.പിക്ക് ഇത് ആയുധമായി. പ്രീണന നയം വച്ചുപുലർത്തുന്ന കോൺഗ്രസ് ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും രാജ്യത്തോട് മാപ്പു പറയണമെന്നും ബി.ജെ.പി ആരോപിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ചൊല്ലിയില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ മറ്റ് സംസ്ഥാനങ്ങളിൽ പൂർണമായും ആലപിച്ചു!

എ.ഐ.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നതിനു മുന്നോടിയായി സേവാദൾ നിയോഗിച്ച സംഘം വന്ദേമാതരത്തിന്റെ ആലാപനം തുടങ്ങി. ആദരപൂർവം നിന്ന സോണിയയും എ.ഐ.സി.സി പ്രസിഡന്റ് ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലും രണ്ടു ചരണം കഴിഞ്ഞതോടെ അസ്വസ്ഥരായി. സോണിയയും ഖാർഗെയും പരസ്പരം അനിഷ്ടം പ്രകടിപ്പിച്ചു. എന്താണിതെന്ന് ഇരുനേതാക്കളും ചോദിച്ചു. സോണിയ നിന്നിടത്തുനിന്ന് മാറി കൈകൾ ഉയർത്തി സേവാദൾ നേതാവിനോട് ആംഗ്യം കാട്ടി.

അപ്പോഴേക്കും അവസാന ഭാഗത്ത് സർവായുധ വിഭൂഷണയായ ദുർഗയെ വാഴ്ത്തുന്ന പരാമർശം അടക്കം ആലപിച്ച് പൂർത്തിയാക്കിയിരുന്നു. സേവാദൾ അദ്ധ്യക്ഷൻ ബി.വൈ.ശ്രീനിവാസിനോട് രാഹുലും സോണിയയും അതൃപ്‌തി പ്രകടിപ്പിച്ചുവെന്നാണ് സൂചന.

വിശദീകരണത്തിൽ 'കോമഡി"

1.ഏറെ നേരമായി നിൽക്കുകയായിരുന്ന ഖാർഗെയ്‌ക്ക് ഇരിക്കാനായി കസേര കൊണ്ടുവരാൻ സോണിയ കൈകൊണ്ട് ആംഗ്യം കാണിച്ചതാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് വിശദീകരിച്ചു

2.രബീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശപ്രകാരം 1937ലെ കോൺഗ്രസ് പ്രവർത്തക സമിതിയാണ് ആദ്യ രണ്ടു ചരണങ്ങൾ പാടാൻ തീരുമാനിച്ചതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി

3.വന്ദേമാതരം ആദ്യമായി രാഷ്ട്രീയ വേദിയിൽ ആലപിച്ചത് 1896ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ടാഗോറായിരുന്നു

4.എല്ലാ സമുദായങ്ങളെയും ഐക്യത്തോടെ നിറുത്താൻ ആദ്യരണ്ടു ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന ടാഗോറിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു

കേസെടുക്കാൻ പ്രതിസന്ധി

1.വന്ദേമാതരം ബിൽ പാർലമെന്റ് പാസാക്കിയത് ഈ ജൂലായ് 30നാണ്. ആഗസ്റ്റ് 11ന് രാഷ്ട്രപതി അംഗീകാരം നൽകി. കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം കൂടി ഇറങ്ങിയാലേ നിയമം പ്രാബല്യത്തിലാകുകയുള്ളു

2.വന്ദേമാതരത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്‌താൽ മൂന്ന് വർഷം വരെ തടവും പിഴയുമാണ് വ്യവസ്ഥ ചെയ്‌തിരിക്കുന്നത്

3.1971ലെ, ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ നിയമമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് അറിയുന്നു. അതിൽ വന്ദേമാതരത്തെ അപമാനിക്കലിനെതിരെ വ്യവസ്ഥകളില്ല. ഈ നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360