
റിപ്പോർട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ല
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ റിപ്പോർട്ടുകൾ അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ആരോപണങ്ങൾ ഇ.ഡിയും സി.ബി.ഐയും പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച പരിഗണിച്ചുകൊണ്ടാണിത്. അലഹബാദ് ഹൈക്കോടതി തത്കാലം വാദംകേൾക്കൽ മാറ്റിവയ്‌ക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. രാഹുലിനെ കേൾക്കാതെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിൽ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. സ്വാഭാവിക നീതി തത്വങ്ങൾ കോടതികൾ പാലിക്കണം. ഏതെങ്കിലും വ്യക്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമായാൽ ഏജൻസികൾക്ക് സ്വന്തം നിലയിൽ അന്വേഷിക്കാവുന്നതേയുള്ളു. കോടതി ഉത്തരവിനായി കാത്തുനിൽക്കേണ്ടതുണ്ടോയെന്ന് സി.ബി.ഐയോട് ചോദിച്ചു. വിഷയം 20ന് വീണ്ടും പരിഗണിക്കും. ബി.ജെ.പി പ്രവർത്തകനായ വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. വിഷയം ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |