
പോർച്ചുഗൽ ഇന്ന് ഉസ്ബക്കിസ്ഥാനോട്, കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോയിൽ
ഹൂസ്റ്റൺ : ലോകകപ്പ് ഗ്രൂപ്പ് കെയിൽ പോർച്ചുഗൽ ഇന്ന് കന്നിക്കാരായ ഉസ്ബക്കിസ്ഥാനെ നേരിടാനെത്തുമ്പോൾ ആരാധകർ നോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കാണ്. കോംഗോയ്ക്ക് എതിരെ സ്വന്തം ടീം പന്തുകൊടുക്കാനും എതിർ ടീം പന്തെടുക്കാനും സമ്മതിക്കാതെ ക്രിസ്റ്റ്യാനോയെ സമ്മർദ്ദത്തിലാക്കിയിരുന്നു. 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന് ശേഷം ഏറ്റവും സങ്കടത്തോടെ നിന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ആറാം ലോകകപ്പിനിറങ്ങിയ താരത്തിന് 25 തവണമാത്രമാണ് പന്ത് തൊടാനായത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് അവസരങ്ങളും പാഴാക്കി. 90 മിനിട്ടും കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. തന്നെ മാർക്ക് ചെയ്ത് നിന്നവർക്കിടയിലൂടെ ഉലാത്തുകയായിരുന്നു മിക്കസമയവും.
ലയണൽ മെസിയും എംബാപ്പെയും ഹാലാൻഡും ഹാരി കേനുമൊക്കെ ഗോളടിച്ച് തകർക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയുടെ ഈ ദുർവിധി. പോർച്ചുഗൽ ടീമിൽ വേണ്ടത്ര ഒത്തിണക്കമില്ലാത്തതിനാലാണ് കോംഗോയ്ക്ക് എതിരെ വിജയിക്കാൻ കഴിയാത്തതെന്നും വിമർശനമുണ്ട്. ആദ്യമത്സരത്തിൽ തിരിച്ചടി നേരിട്ട സ്പെയ്നും ഹോളണ്ടും ഉൾപ്പടെയുള്ള ടീമുകൾ രണ്ടാം മത്സരത്തിൽ പുറത്തെടുത്ത പ്രകടനം പോർച്ചുഗൽ മാതൃകയാക്കിയാക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ആദ്യ ലോകകപ്പിനെത്തിയ ഉസ്ബക്കിസ്ഥാനെതിരെ വിജയം നേടിയില്ലെങ്കിൽ അവസാനമത്സരത്തിൽ കൊളംബിയയെ നേരിടുന്നത് നിർണായകമാകും.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഇംഗ്ളണ്ട് ഘാനയേയും ക്രൊയേഷ്യ പാനമയേയും നേരിടും.ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ 4-2ന് ഇംഗ്ളണ്ട് തോൽപ്പിച്ചിരുന്നു. പാനമയെ 1-0ത്തിന് തോൽപ്പിച്ചാണ് ഘാന എത്തുന്നത്.
കാണേണ്ട കളികൾ
ജോർദാൻ Vs അൾജീരിയ
രാവിലെ 8.30 മുതൽ
പോർച്ചുഗൽ Vs ഉസ്ബക്കിസ്ഥാൻ
രാത്രി 10.30 മുതൽ
ഇംഗ്ളണ്ട് Vs ഘാന
രാത്രി 1.30 മുതൽ
ക്രൊയേഷ്യ Vs പാനമ
വെളുപ്പിന് 4.30 മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |