ന്യൂഡൽഹി: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കിയ എല്ലായിടത്തേയും നടപടികൾ നിറുത്തിവച്ചിട്ടുണ്ട്. സമാന ആൾമാറാട്ടം വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തും. നിയമം കൈയിലെടുക്കുന്നതിനെ യൂണിയനുകൾ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഭീകരാവസ്ഥയും നിർഭാഗ്യകരവുമാണ്.
യൂണിയനിൽ അംഗമാണെങ്കിൽ നിയമം ലംഘിച്ചാലും അവർ ആ വ്യക്തിയെ സംരക്ഷിക്കുന്നു. പ്ലസ് ടു കഴിഞ്ഞാൽ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി കേരളം വിട്ടുപോവുകയാണ്. നാല് വർഷത്തെ കോഴ്സ് അവസാനിക്കാൻ കേരളത്തിൽ കുറഞ്ഞത് അഞ്ചര വർഷം വരെയെടുക്കുന്ന സാഹചര്യമാണ്. പൊതുതാത്പര്യമുള്ള ഓർഡിനൻസുകൾ അംഗീകരിക്കും.
പ്രഭാത ഭക്ഷണം കഴിക്കാറില്ല:ഗവർണർ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ പ്രഭാത വിരുന്നിൽ പങ്കെടുത്താത്തതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഭാതഭക്ഷണം കഴിക്കാറില്ലെന്ന് ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. ഇക്കാര്യം മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ സ്ഥിരീകരിക്കാൻ, കേരള ഹൗസ് ഉദ്യോഗസ്ഥനോട് താൻ പ്രഭാത ഭക്ഷണം കഴിച്ചോയെന്ന് ഗവർണർ ചോദിച്ചു. ഇല്ലെന്ന് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പ്രഭാത വിരുന്ന്. മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിൽ പോയി ക്ഷണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |