ബാവലി: മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ) ദൗത്യം നാലാം ദിനത്തിൽ. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടരുന്നു. പ്രദേശത്തെ അടിക്കാടാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആനയെ ഇതുവരെ മയക്കുവെടി വയ്‌ക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് വനംമന്ത്രിയുടെ വസതിയിലേക്ക് യു ഡി എഫ് എം എൽ എമാർ മാർച്ച് നടത്തും. അതേസമയം, കാട്ടാനയുടെ സാന്നിദ്ധ്യം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലാ കളക്ടർ രേണു രാജ് ഇന്നും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ 12 മുതൽ 15 വരെ ഡിവിഷനുകളായ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ ഡ്രോൺ ഉപയോഗിച്ചായിരുന്നു ആനയ്ക്ക് വേണ്ടിയുളള തെരച്ചിൽ ആരംഭിച്ചത്. ആനയുടെ റേഡിയോ കോളറിൽ നിന്നുളള സിഗ്നൽ രാവിലെ 7.30നും 9.30നും ലഭിച്ചിരുന്നു. തെരച്ചിലിൽ പത്തരയോടെ കണ്ടെത്താനായി. നൂറ് മീറ്റർ അകലെയായിരുന്നു. പെട്ടെന്ന് ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു. കുങ്കിയാനകളുടെ സാന്നിദ്ധ്യം അതിനെ ഭയപ്പെടുത്തുന്നതായി സംശയമുണ്ട്. ആനയെ രണ്ടാമത് കണ്ടത് ചതുപ്പ് പ്രദേശത്തായിരുന്നു.അവിടെ വച്ച് മയക്കുവെടി വച്ചാൽ പിടികൂടാൻ സാധിക്കുമായിരുന്നില്ല. വീണ്ടും ഉൾക്കാട്ടിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |