ഹൈദരാബാദ്: തെലങ്കാനയിലെ സാഹിറാബാദ് എം.പിയും ബി.ആർ.എസ് നേതാവുമായ ബി.ബി.പാട്ടീൽ ബി.ജെ.പിയിൽ ചേർന്നു. ലിംഗായത്ത് നേതാവായ പാട്ടീൽ ഡൽഹിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന് രാജിക്കത്ത് അയച്ചു. സാഹിറാബാദ് നിയോജക മണ്ഡലത്തിലെ ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അനുവദിച്ചതിനു നന്ദി അറിയിച്ചായിരുന്നു രാജിക്കത്ത്.
2014ലും 2019ലും സാഹിറാബാദിൽ നിന്ന് ബി.ആർ.എസ് ടിക്കറ്റിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന ബി.ആർ.എസ് നേതാവും എം.പിയുമായ പോത്തുഗണ്ടി രാമുലു പാർട്ടിയിൽ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയാണ് നീക്കം. രാമുലുവിനൊപ്പം മകൻ ഭരതും മൂന്നു ബി.ആർ.എസ് നേതാക്കളും ബി.ജെ.പിയിൽ ചേർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ എം.പി പാർട്ടി വിട്ടത് ബി.ആർ.എസിനു കനത്ത ആഘാതമാണ്. കഴിഞ്ഞ വർഷം നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസ് കോൺഗ്രസിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയും അധികാരത്തിൽ നിന്നും പുറത്തുപോവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |