തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ഹസൻ മാസങ്ങൾക്ക് മുൻപും സമാന കുറ്റം ചെയ്‌തെന്ന് കണ്ടെത്തി. കൊല്ലം പോളയത്തോടിൽ വഴിയരികിൽ കിടന്നുറങ്ങിയ നാടോടികളുടെ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കവെ ഇയാൾ കാൽതട്ടിവീണു. തുടർന്ന് നാടോടികൾ ഹസനെ പിടികൂടി മർദ്ദിച്ചു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാടോടികൾ പരാതി നൽകാത്തതിനാൽ പ്രതി രക്ഷപ്പെട്ടു.
ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. കുട്ടിയെ ഉപേക്ഷിച്ച് കടന്ന ബ്രഹ്‌മോസിന് സമീപത്തടക്കം ഹസനെ തെളിവെടുപ്പിന് എത്തിച്ചേക്കും. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ, വധശ്രമം അടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌ത ശേഷവും കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും. നിലവിൽ ഇയാൾ തട്ടിയെടുത്ത രണ്ട് വയസുകാരിയും സഹോദരങ്ങളും സിഡബ്ളുസിയിൽ സംരക്ഷണത്തിലാണ്. ഇവരെ മാതാപിതാക്കൾക്ക് വിട്ടുനൽകാനുള്ള നടപടിയും പൊലീസ് സ്വീകരിക്കും.
ഇന്നലെ രാവിലെയോടെ കൊല്ലത്തുനിന്നുമാണ് പൊലീസ് പേട്ട സംഭവത്തിലെ പ്രതി ഹസൻകുട്ടി(കബീർ)യെ പിടികൂടിയത്. സംഭവദിവസം ഇയാൾ ധരിച്ചിരുന്ന അതേ വസ്‌ത്രമാണ് കഴിഞ്ഞദിവസവും ധരിച്ചിരുന്നത്. തട്ടിയെടുത്ത് പോകുമ്പോൾ കുട്ടി ഉറക്കെ കരഞ്ഞതായും ഇതോടെ വായ പൊത്തിപിടിച്ചെന്നുമാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇതിനിടെ കുട്ടി മരിച്ചെന്ന് കരുതിയാണ് ഓടയിൽ ഉപേക്ഷിച്ച് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |