കോഴിക്കോട്: വിരലിന് പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ മാതാവ് നിഹാല. മകളുടെ നാവിന് പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞത് സംഭവം വിവാദമായപ്പോൾ മാത്രമാണെന്നും പരാതി നൽകുംവരെ അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചെന്നും യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'പരാതി നൽകിയതിന് ശേഷമാണ് കുട്ടിയുടെ നാവിന് പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞത്. നന്നായി സംസാരിക്കുന്ന കുട്ടിയാണ്. നാവിന് കുഴപ്പമുണ്ടായിരുന്നില്ല. നാവിന് കുഴപ്പമുണ്ടായിരുന്നെങ്കിൽ തന്നെ മറ്റ് പരിശോധനകളൊന്നും നടത്താതെ എങ്ങനെ ശസ്ത്രക്രിയ ചെയ്യും,' - യുവതി ചോദിച്ചു.
ഇടതുകൈയിലെ ആറാംവിരൽ മുറിച്ചുമാറ്റാൻ വേണ്ടിയാണ് ചെറുവണ്ണൂർ മധുര ബസാറിൽ റാഷിഖിന്റെയും നിഹാലയുടെയും ഏക മകൾ ആയ്ഷ റുവായെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം നാവിൽ പഞ്ഞിവച്ച നിലയിൽ കുട്ടിയെ നഴ്സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോൾ വീട്ടുകാർ അമ്പരന്നു. ചോരപൊടിയുന്നുമുണ്ടായിരുന്നു. വിരൽ നീക്കിയിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ 'സാരമില്ല, മാറിപ്പോയതാകാ"മെന്നായിരുന്നു നഴ്സിന്റെ മറുപടി. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വിരൽ നീക്കിയിരുന്നു. തുടർന്ന് വെെകിട്ട് ഡിസ്ചാർജ് ചെയ്തു.
കുടുംബം മെഡി. കോളേജ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ബിജോൺ ജോൺസൺ, കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ഡി.എം.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |