ന്യൂഡൽഹി: രാജ്യത്തെ എം.എൽ.എമാരുടെ ആസ്തി വെളിപ്പെടുത്തി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എ.എൽ.എമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ മഹാരാഷ്ട്രയിൽ നിന്നാണ്. മുംബയിലെ ഘട്കോപ്പർ ഈസ്റ്റ് എം.എൽ.എയും ബി.ജെ.പി നേതാവുമായ പരാഗ് ഷായുടെ ആസ്തി 3400 കോടി രൂപയാണ്. ഏറ്റവും 'ദരിദ്ര' എം.എൽ.എയും ബി.ജെ.പിയിൽ നിന്നാണ്. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ് ആ നിയമസഭാംഗം.
28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 4092 എം.എൽ.എമാർ സമർപ്പിച്ച സത്യവാങ്മൂലമാണ് എ.ഡി.ആർ പഠനവിധേയമാക്കിയത്. പട്ടികയിൽ പരാഗ് ഷാ കഴിഞ്ഞാൽ രണ്ടാമതെത്തിയത് കർണാടക മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ആണ്. 1413 കോടിയാണ് കനകപുര മണ്ഡലത്തിലെ എം.എൽ.എയായ ശിവകുമാറിന്റെ ആസ്തി. കർണാടകയിലെ സ്വതന്ത്ര എം.എൽ.എ കെ.എച്ച്. പുട്ടസ്വാമി ഗൗഡ (1267 കോടി), കോൺഗ്രസ് എം.എൽ.എ പ്രിയാകൃഷ്ണ ( 1156 കോടി) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (931 കോടി), വൈ.എസ് , ജഗൻമോഹൻ റെഡ്ഡി (757 കോടി), ടി.ഡി.പി എം.എൽ.എമാരായ പി. നാരായണ (824 കോടി), പി. പ്രശാന്തി റെഡ്ഡി (716 കോടി) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
കേരളത്തിലാകട്ടെ മുൻ എം.എൽ.എ പി.വി. അൻവറാണ് ഏറ്റവും സമ്പന്നൻ. രാജിവയ്ക്കുന്നതിന് മുമ്പ് തയ്യാറാക്കിയതിനാൽ ആണ് അൻവറും പട്ടികയിൽ ഉൾപ്പെട്ടത്. പട്ടികയിൽ 208ാം സ്ഥാനത്താണ് അൻവർ. 64.14 കോടി രൂപയാണ് അൻവറിന്റെ ആസ്തി. നിലവിലെ എം.എൽ.എമാരിൽ പാലാ എം.എൽ.എ മാണി സി. കാപ്പനാണ് മുന്നിൽ. 27.93 കോടിയാണ് കാപ്പന്റെ ആസ്തി. കൊല്ലം എം.എൽ.എ എം. മുകേഷാണ് സമ്പന്നരിൽ കേരളത്തിൽ മൂന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |