മുംബയ്: ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും തെളിവ് ലഭിച്ചതാേടെ, നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യംചെയ്യും. രാവിലെ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റിയയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ റിയയുടെ പങ്ക് വ്യക്തമായാലുടൻ അറസ്റ്റ് ചെയ്യും എന്നാണ് റിപ്പോർട്ട്. റിയയുടെയും മറ്റുളളവരുടെയും മൊഴികൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും അറസ്റ്റ്.
റിയയുടെ വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതായി അന്വേഷണത്തിന് സൂചന ലഭിച്ചത്. കേസിൽ സുശാന്തിന്റെ പാചകക്കാരനായ ദീപേഷ് സാവന്തിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. റിയയുടെ ക്രെഡിറ്റ് കാർഡിലൂടെ ലഹരി കടത്തുകാർ പണം കെെമാറിയതിന്റെ രേഖകളും കണ്ടെത്തി.കഴിഞ്ഞ ദിവസം അറസ്റ്റിലായ സഹോദരൻ ഷൗവിക്ക് ചക്രവർത്തിയേയും റിയയേയും ഇന്ന് ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും.ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഷൗവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും ഒമ്പത് വരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിന് വെള്ളിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
റിയയുടെ നിർദ്ദേശപ്രകാരം മിറാൻഡ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിർദ്ദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചു.
അറസ്റ്റിന് മുമ്പായി ഇരുവരുടേയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. ലഹരി ഇടപാടുകാരനായ അബ്ദുൾ ബാസിത് പരിഹാറിൽ നിന്ന് ഷൗവിക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാങ്ങിയിരുന്നുവെന്നും ഗൂഗിൽ പേ വഴി പണം കൈമാറിയിരുന്നുവെന്നും കണ്ടെത്തി.
സുശാന്തിന് വേണ്ടി കഞ്ചാവ് എത്തിച്ചു നൽകിയതായി സാമുവൽ മിരാൻഡ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. 2019 സെപ്തംബർ മുതൽ 2020 മാർച്ച് വരെ ഇത് തുടർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |