ജി. സുധാകരനെയും ഐസക്കിനെയും ഒഴിവാക്കിയതിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വിഷമം
തിരുവനന്തപുരം: തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ പൂർണ്ണമായും ഒഴിവാക്കാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശനതീരുമാനം മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ട് ജില്ലാ ഘടകങ്ങൾ. സംസ്ഥാനകമ്മിറ്റി തീരുമാനത്തിന്റെ റിപ്പോർട്ടിംഗിനായി ഇന്നലെ വിളിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ചില മന്ത്രിമാരെയടക്കം മാറ്റുന്നതിനെതിരെ അതൃപ്തി ഉയർന്നു.
മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ജില്ലാകമ്മിറ്റിയുടെ സാദ്ധ്യതാപട്ടിക തിരുത്തിയാണ് ഇരുവരെയും ഒഴിവാക്കിയതെങ്കിലും അവരെ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടുമുയർന്നത് ശ്രദ്ധേയമായി. എങ്കിലും സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്. സംസ്ഥാനകമ്മിറ്റി തീരുമാനം അംഗീകരിക്കാത്തതല്ല, ഇവരെ മത്സരിപ്പിക്കാത്തതിലെ വിഷമം പങ്കുവച്ചത് മാത്രമാണെന്നാണ് ജില്ലാ നേതാക്കളുടെ വിശദീകരണം. സംസ്ഥാനകമ്മിറ്റി തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് മാത്രം ബാധകമായതല്ലെന്ന് യോഗത്തിൽ സംബന്ധിച്ച സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ അറിയിച്ചു.
പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയതിൽ മലപ്പുറം ജില്ലാ കമ്മിറ്റിയിലും അമർഷം ഉയർന്നെങ്കിലും തീരുമാനം അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാറണമെന്ന മാനദണ്ഡത്തിൽ ചിലർക്ക് ഇളവ് നൽകിയപ്പോൾ കണ്ണൂരിൽ പി. ജയരാജനെ തഴഞ്ഞതിലും പി.ജെ ആർമി കൂട്ടായ്‌മ പ്രതിഷേധിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് പ്രതിഷേധ രാജി വരെ ഉണ്ടായി. എന്നാൽ, പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും പാർട്ടി തീരുമാനം ഉയർത്തിപ്പിടിച്ചും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. സ്ഥാനാർത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആർമി എന്ന പേരിലുള്ള പ്രചാരണം. ഇതിനെതിരെ നടപടി വേണ്ടി വരുമെന്നും ജയരാജൻ വ്യക്തമാക്കി.
സ്ഥാനാർത്ഥിയാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഐസക്
മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റ് ചുമതലകളാണെങ്കിൽ അതും അനുസരിക്കും. തന്റെ ചിത്രവും പേരും പാർട്ടി വിരുദ്ധ പ്രർത്തനത്തിന് ഉപയോഗിക്കരുത്. മന്ത്രിയോ സ്ഥാനാർത്ഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയിലെ ചുമതല തീരുമാനിക്കുന്നത് പാർട്ടി ഘടകങ്ങളാണ്. അതിൽ മറ്റാരും ഇടപെടേണ്ടതില്ല. തുടർഭരണത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടെയും സഖാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുത്. പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം. (ഫേസ്ബുക്കിൽ കുറിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |