പാലക്കാട്: കെ എ പി രണ്ട് ബറ്റാലിയൻ ക്യാമ്പിലെ പൊലീസുകാരെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാൻ താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റാണ് പൊലീസുകാർ മരിച്ചതെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് പറഞ്ഞു.
സുരേഷിനെതിരെ ബോധപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിലിനോട് ചേർന്ന് സ്ഥാപിച്ച ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സുരേഷ് വൈദ്യുതി കണക്ഷൻ നൽകിയത്. ശേഷം ഉറങ്ങാൻ പോയി. ഇടയ്ക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് രണ്ട് മൃതദേഹവും കൈവണ്ടിയിൽ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് സുരേഷ് സമ്മതിച്ചു. ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് പൊലീസുകാരെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |