
തുറവൂർ: കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുമ്പളങ്ങി ചാണിയിൽ ഷിബുവിന്റെ മകൻ അനുരാഗാണ് (15) മരിച്ചത്. അരൂർ അമ്മനേഴം ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
അനുരാഗ് ഉൾപ്പെടെ എട്ട് സഹപാഠികളാണ് കുമ്പളങ്ങിയിൽ നിന്ന് ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ആളൊഴിഞ്ഞ സമയം നോക്കി ഇവർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിക്കുളിച്ചു. ഇതിനിടെ അനുരാഗ് ആഴമുള്ള ഭാഗത്തേക്ക് എത്തുകയും മുങ്ങിത്താഴുകയുമായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതോടെ സഹായത്തിനായി നിലവിളിച്ചു.
ഇതുകേട്ട് സമീപത്തെ ശ്രീസായി വർക്ക്‌ഷോപ്പ് നടത്തുന്ന അനിലും പഞ്ചായത്തംഗം സജിയും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇവർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി നടത്തിയ തെരച്ചിലിൽ അനുരാഗിനെ കണ്ടെത്തി. ആംബുലൻസിൽ നെട്ടൂർ ലേക്‌ഷോർ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
സംഭവം അറിഞ്ഞ് അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അബ്ദുള്ള പരിയ, പി.പി. സാബു എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തി. തുടർച്ചയായ മഴയെത്തുടർന്ന് ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |