
കാട്ടാക്കട: ചിങ്ങവനത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടർ യാത്രക്കാരനെ മർദ്ദിച്ചതായും ബസിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടതായും പരാതി. ആക്രമണത്തിൽ യാത്രക്കാരന്റെ കാലിന് പൊട്ടലുണ്ട്. കോട്ടയം ചിങ്ങവനം വെറ്ററിനറി ഹോസ്പിറ്റലിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി ജോബി വർഗീസാണ് ബസ് കണ്ടക്ടർക്കെതിരെ പരാതി നൽകിയത്. ഇത്തഴിഞ്ഞ 6നാണ് സംഭവം.
ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം തിരുവനന്തപുരം ബസിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് ചങ്ങനാശേരിയിലെത്തിയപ്പോൾ ജോബിക്കും സുഹൃത്തിനുമായി 346 രൂപയുടെ ടിക്കറ്റ് ചാർജ്ജായി കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഗൂഗിൾ പേ വഴി തുക അയയ്ക്കാൻ ശ്രമിച്ചെങ്കിലും ജോബി ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കവറേജ് തടസ്സം നേരിട്ടതിനാൽ പലയാവർത്തി ശ്രമിച്ചിട്ടും പണം അയ്ക്കാൻ സാധിച്ചില്ല.
ഇതോടെ കോപാകുലനായ കണ്ടക്ടർ ജോബിയെ മുതുകിൽ ഇടിക്കുകയും കാലിൽ ചവിട്ടുകയും ശേഷം ബെല്ലടിച്ച് ബസ് നിറുത്തിച്ച് പുറത്തേക്ക് തള്ളിയിട്ടെന്നാണ് പരാതി.ബസിന്റെ ഡോർ കാലിൽ ഇടിച്ച് ജോബി റോഡിൽ വീണു. ശേഷം ബസ് നിറുത്താതെ പോയി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേർന്നാണ് ജോബിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. എക്സ്-റേയിൽ ഇടതുകാലിന് പൊട്ടൽ സ്ഥിരീകരിച്ചു. അന്നുതന്നെ ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്കും രണ്ടു ദിവസത്തിനുശേഷം ചങ്ങനാശ്ശേരി പൊലീസിനും പരാതി നൽകിയെങ്കിലും ഇതുവരെ ബസോ കണ്ടക്ടറെയോ കണ്ടെത്തിയിട്ടില്ല. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും ജോബി പറയുന്നു.
ഫോട്ടോ: ജോബി വർഗീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |