
വിജി തമ്പി സംവിധാനം ചെയ‌്ത് 2000ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യമേവ ജയതേ. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ വമ്പൻ താര നിര തന്നെ അണിനിരന്നിരുന്നു. ഐശ്വര്യ, ഹേമന്ത് രാവൺ, സിദ്ദിഖ്, രാജൻ പി ദേവ്, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയചന്ദ്രൻ ആദ്യമായി സംഗീതം നിർവഹിച്ച ചിത്രം കൂടിയായിരുന്നു സത്യമേവ ജയതേ.
മറ്റൊരു പ്രത്യേകത എന്തെന്നാൽ വില്ലൻ എന്ന നിലയിൽ സിദ്ദിഖിന്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു. സിദ്ദിഖ് ഈ സിനിമയിലേക്ക് എത്തപ്പെട്ടത് വളരെ ആകസ്‌മികമായിരുന്നുവെന്ന് പറയുകയാണ് വിജിതമ്പി.

''സത്യമേവ ജയതേ എന്ന സിനിമയിൽ പ്രധാനിയായി ഒരു വില്ലൻ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ കഥാപാത്രമായ മറ്റൊരു വില്ലനെ കൂടി തിരക്കഥാകൃത്ത് ചേർത്തിരുന്നു. ബാലു ഭായ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇത് ആര് ചെയ്യുമെന്ന് ചർച്ച വന്നു. സിദ്ദിഖിനെ കൊണ്ട് ചെയ്യിച്ചാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ പലർക്കും സിദ്ദിഖിന്റെ അന്നത്തെ ഇമേജിൽ വിശ്വാസക്കുറവുണ്ടായിരുന്നു. എന്നാലും മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചു. ആ സമയത്തു തന്നെ സിദ്ദിഖ് ഇടയ‌്ക്ക് ഷൂട്ടിംഗ് സെറ്റിൽ എത്തുമായിരുന്നു. അങ്ങിനെയൊരു ദിവസം സിദ്ദിഖ് വന്ന സമയത്ത് ഞാൻ കാര്യം പറഞ്ഞു.
''ഏയ്..ഞാൻ ചെയ‌്താൽ ഇത് നിക്കത്തില്ല തമ്പി. ഒരു ഇംപാക്‌ടും ഉണ്ടാകില്ല. സുരേഷ് ഗോപിക്ക് എതിരായിട്ട് നിൽക്കുമ്പോൾ സൈസ് വൈസ് പോലും ഞാൻ ചേരില്ല'' എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. പക്ഷേ, ഏതൊരു തരത്തിലുള്ള ഗെറ്റപ്പും ചേരുന്നയാളാണ് സിദ്ദിഖ് എന്ന് എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു. അങ്ങിനെ ബാലു ഭായിയിലൂടെ വില്ലനായുള്ള സിദ്ദിഖിന്റെ അരങ്ങേറ്റം നടന്നു.
സിദ്ദിഖിന്റെ ഇൻട്രൊഡക്ഷൻ സീൻ ആയിരുന്നു ആദ്യം എടുത്തത്. സിദ്ദിഖ് തകർപ്പനായിട്ട് പെർഫോം ചെയ‌്തു. കഴിഞ്ഞയുടൻ സുരേഷ് ഗോപി സിദ്ദിഖിനെ കെട്ടിപ്പിടിച്ചു. ഗംഭീരമായടാ എന്നായിരുന്നു സുരേഷിന്റെ കമന്റ്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് മാറുകയായിരുന്നു.''
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |