
തൊടുപുഴ: ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന സസ്യത്തെ സൈലന്റ്വാലിയിലെ കുന്തിപ്പുഴയിൽ നിന്ന് കണ്ടെത്തി. 'ലാഗനാന്ദ്ര ഡോമിനിസി" എന്ന ശാസ്ത്രനാമത്തിൽ സസ്യം അറിയപ്പെടും. ചേനയും ചേമ്പും ഉൾപ്പെടുന്ന 'അരീസി" കുടുംബത്തിലുളളതാണ്. കിണർവാഴ, കരമ്പോള എന്നിങ്ങനെ വിളിപ്പേരുകളുള്ള ലാഗനാന്ദ്ര ജനുസിൽപ്പെടുന്ന ഒമ്പത് ഇനങ്ങൾ ഇന്ത്യയിലുണ്ട്. ഔഷധഗുണമുള്ളവയും അലങ്കാരസസ്യങ്ങളുമാണിവ. ജലശുദ്ധീകരണത്തിലും അക്വേറിയം ചിട്ടപ്പെടുത്തുന്നതിനുമടക്കം ലാഗനാന്ദ്രസസ്യങ്ങളെ ഉപയോഗിക്കാനാകും.
പൂങ്കുലയുടെ ആഗ്രഭാഗത്ത് നീളമുള്ള വാലില്ല. കോൺആകൃതിയിലുള്ള ഗന്ധവാഹിനികളുമുളളതാണ് പുതിയ സസ്യം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ കേരളത്തിലെ കിഴങ്ങ് വർഗ്ഗസസ്യങ്ങളുടെ രേഖപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സസ്യത്തെ കണ്ടെത്തിയത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ സസ്യശാസ്ത്രവിഭാഗം റിട്ട. പ്രൊഫസർ ഡോ. വി.ജെ. ഡോമിനിക് നൽകിയിട്ടുള്ള ശാസ്ത്രസംഭാവനകൾ പരിഗണിച്ചാണ് ആദരസൂചകമായി പേര് നൽകിയത്. ആലപ്പുഴ എസ്.ഡി കോളേജിലെ സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകനായ ഡോ. ജോസ് മാത്യു, ഗവേഷക ജെ. ശരണ്യ , കൽപ്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷകരാണ് കണ്ടെത്തിയത്. 'സ്പീഷിസ്' അന്താരാഷ്ട്ര ജേർണലിൽ ഇത് പ്രബന്ധമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |