
കൊച്ചി: ആദായനികുതി വകുപ്പിന്റെ പതിവു പരിശോധനയിൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് മുൻമുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന ആരാേപണത്തിലും മകൾ വീണയും മരുമകനായ
മുൻമന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എയും ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കടത്തിയെന്ന ആക്ഷേപത്തിലും ചെന്നുനിൽക്കുന്നത്.
കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച രേഖകൾ ആദായനികുതി വകുപ്പ് പരിശോധിച്ചതാണ് നിലവിലെ കേസിലേക്കും വിവാദങ്ങളിലേക്കും വഴി തുറന്നത്. അവസാനം രംഗപ്രവേശം ചെയ്ത
ഇ.ഡി,റെയ്ഡിൽ കിട്ടിയ വീണ എഴുതിയ നോട്ട് ബുക്കാണ് തുറുപ്പുചീട്ടാക്കിയത്. ബുക്കിൽ പറയുന്ന 20.5 കോടി രൂപ റിയാസ് ടൂറിസം മന്ത്രിയായിരിക്കെ കൈക്കൂലിയായി നേടിയതാണെന്നും ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇ.ഡി പറയുന്നു.
20.5 കോടി രൂപയുടെ വിവരങ്ങൾ ഇ.ഡി ഓഗസ്റ്റ് 19ന് വെളിപ്പെടുത്തിയിരുന്നു. 85 ലക്ഷം രൂപ ഹവാലയായി ദുബായിലേക്ക് കടത്തിയെന്നും റിയാസിന്റെ സുഹൃത്തുക്കൾ വഴിയാണ് കടത്തിയതെന്നും ഇ.ഡി പറയുന്നു.
പ്രതിപക്ഷ നേതാവും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ, മകൾ വീണ വഴി 3.28 കോടി രൂപ കോഴ വാങ്ങി എന്ന ആരോപണവും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുകയാണ്.
പണത്തിന്റെ ഉറവിടവും കൈമാറ്റവും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. അഴിമതി സ്ഥാപിക്കാൻ വിശദവിവരങ്ങളും രേഖകളും മൊഴികളും സഹിതമാണ് 25 പേജ് റിപ്പോർട്ട്.
സി.എം.ആർ.എൽ കമ്പനിയിൽ
15 വർഷത്തിനിടെ 182 കോടി രൂപയുടെ സംശയകരമായ ഇടപാടുകളാണ് 2019ൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസിന് നൽകിയ 1.72 കോടി രൂപയും ഇതിലുണ്ടായിരുന്നു. സോഫ്‌റ്റ്‌വെയർ സേവനങ്ങൾക്കുള്ള കരാർ പ്രകാരം നൽകിയതാണെന്നാണ് ലഭിച്ച വിശദീകരണം.
ആദായനികുതി വകുപ്പ്, അവ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് വിട്ടു. അവർ കണക്കുകൾ പരിശോധിക്കുകയും കക്ഷികളെ കേൾക്കുകയും ചെയ്‌തു. പ്രതിഫലം വാങ്ങാൻ സേവനം വ്യക്തമല്ലെന്ന് ബോർഡ് 2023 ജൂണിൽ കണ്ടെത്തി.
കമ്പനി രജിസ്ട്രാറിന്റെ കൊച്ചി, ബംഗളൂരു ഓഫീസുകൾ നടത്തിയ അന്വേഷണത്തിലും സേവനം വ്യക്തമായില്ല. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി നിരോധന നിയമങ്ങളുടെ പരിധിയിൽ വിശദമായ അന്വേഷണത്തിന് രജിസ്ട്രാർ നിർദ്ദേശിച്ചു.
2024ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം ആരംഭിച്ചു. വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ 13 പേരെ പ്രതിചേർത്ത് 2025 ഏപ്രിലിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
എസ്.എഫ്.ഐ.ഒയെ പിന്തുടർന്നാണ് ഇ.ഡി 2024 മാർച്ചിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. എക്‌സാലോജിക്, വീണാ വിജയൻ എന്നിവർക്ക് സി.എം.ആർ.എൽ നൽകിയ 2.78 കോടി രൂപ കള്ളപ്പണയിടപാടെന്നാണ് ഇ.ഡി നിഗമനം. മേയിൽ പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ മൂന്നു ഘട്ടമായി നടത്തിയ റെയ്ഡുകൾക്കും, വീണയെ ഉൾപ്പെടെ ചോദ്യം ചെയ്‌തതിനും ശേഷമാണ് കൈക്കൂലി എന്ന നിഗമനത്തിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |