
തിരുവനന്തപുരം: മലയാള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയോട് ജാതി വിവേചനം കാട്ടിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അന്വേഷണത്തിന് റിട്ട. ജില്ലാ ജഡ്ജി എ.ഹാരിസിനെ നിയോഗിച്ചു. വിദ്യാർത്ഥിനി അനഘ ശശി സർവ്വകലാശാലയിൽ താൻ നേരിട്ട വിവേചനത്തെക്കുറിച്ച് സർക്കാരിന് പരാതി നൽകിയിരുന്നു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. 45 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണം.
അന്വേഷണ വിഷയങ്ങൾ :- ഗവേഷകയുടെ പരാതികൾ സർവകലാശാലാ രേഖകളുമായും വിദ്യാർത്ഥിയെ വിവേചനത്തിനിരയാക്കിയെന്ന് ആരോപിക്കപ്പെടുന്നവരുടെ മൊഴികളുമായും ഒത്തു പോകുന്നുണ്ടോ. വിദ്യാർത്ഥിക്ക് നിയമപരമായി ലഭിക്കേണ്ട പിന്തുണ തടയപ്പെടുകയോ, ഫെലോഷിപ്പ് നഷ്ടപ്പെടത്തക്കവിധം അവരുടെ പിഎച്ച്.ഡി പ്രോഗ്രാമിലെ പുരോഗതി നിഷേധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ. കാമ്പസിൽ വിവേചനപരവും അപമാനകരവുമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ടോ. സർവ്വകലാശാലാ അധികൃതർക്ക് മുമ്പ് നൽകിയ പരാതികൾ അർഹമായ രീതിയിലും നിർദ്ദിഷ്ട നിയമ പ്രകാരവും പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ടോ.
ജാതി അധിക്ഷേപം നേരിട്ടുവെന്നാരോപിച്ച് സർവകലാശാലയ്ക്ക് മുമ്പിൽ അനഘ സമരം നടത്തിയിരുന്നു. പരിസ്ഥിതി പഠന സ്‌കൂളിലെ അനഘയുടെ പഠനം തുടരുന്നതിന് ഗവേഷണ ഗൈഡിനെ നൽകാനും ലാബ് സൗകര്യങ്ങൾ ഏർപ്പാടാക്കാനും കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. പഠനത്തിന് സർവകലാശാലയിലെ സൗകര്യങ്ങൾ ഉപയോഗിക്കാനും പുറത്ത് നിന്ന് ലാബ് സൗകര്യം ഉപയോഗിക്കാനും കോ-ഗൈഡിനെ നിയോഗിക്കാനും ധാരണയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |