
തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ഡിജിറ്റൽ സർവേയുടെ രണ്ടാംഘട്ടം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു പുനരാരംഭിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. നിലവിലെ അപാകതകൾ പൂർണമായും പരിഹരിച്ച ശേഷമാകും രണ്ടാംഘട്ടം ആരംഭിക്കുക. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഡിജിറ്റൽ സർവേയിലെ പ്രശ്നങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജീവനക്കാർക്ക് പ്രൊഫഷണൽ രീതിയിൽ പരിശീലനം നൽകും. ഒന്നാം ഘട്ടത്തിലെ സർവേയർമാരുടെ രണ്ടുമാസത്തെ ശമ്പള കുടിശിക തീർപ്പാക്കാൻ 17 കോടി രൂപ അനുവദിച്ചു. ഒന്നാംഘട്ടത്തിൽ 264 വില്ലേജുകളിലെ സർവേ മാത്രമാണ് പൂർത്തീകരിച്ചത്. 1402 വില്ലേജുകൾ ബാക്കിയുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലെയും ഡിജിറ്റൽ സർവേ പൂർത്തിയാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. ഭൂമിയുടെ കൃത്യമായ രേഖകൾ തയ്യാറാക്കുന്നതിനും ഭൂസംബന്ധമായ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും ഡിജിറ്റൽ സർവേ നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, റവന്യു വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ, സർവേ ഡയറക്ടർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |