
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഏത് കള്ളമൊഴി ആരെ പേടിപ്പിച്ചെടുത്താലും സത്യം മാത്രമേ ജയിക്കുകയുള്ളൂവെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളിൽ പേടിച്ചു നിൽക്കില്ലെന്നും അഡ്വ. പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും അതിനെ നേരിടും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഇതിലും വലുത് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും പതറിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീണയുടെ അക്കൗണ്ടിൽ പണം വന്നത് സേവനം നൽകിയതിന്റെ ഭാഗമായിട്ടാണ്. സേവനം നൽകിയില്ലെന്ന് പറയുന്നത് തെറ്റാണ്. മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ ശ്രമമാണ് നടക്കുന്നത്. ദുബായിൽ പലപ്പോഴായി വീണയും താനും പോയിട്ടുണ്ട്. അന്വേഷണത്തിലെ മൊഴിയെന്ന് പറഞ്ഞ് ഇ.ഡി നടത്തുന്നത് കള്ളപ്രചാരണമാണ്. തന്റെ സുഹൃത്തായ ഹസൻ വാരിസിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തി. ഒന്നും കിട്ടാതായപ്പോൾ ഭീഷണിപ്പെടുത്തി. ബിസിനസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഇടപാടുണ്ടെന്ന് പറയാനാണ് ആദ്യം ആവശ്യപ്പെട്ടത്. പറയില്ലെന്നറിയിച്ചപ്പോൾ വീണയുടെ ഇടപാടാണെന്ന് പറയാൻ പറഞ്ഞു. ഇതും വിസമ്മതിച്ചതോടെ 22 വയസുള്ള മകളെ പണമിടപാടുമായി ബന്ധപ്പെടുത്തി പ്രതിചേർക്കുമെന്ന് പറഞ്ഞു. പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ പേരോ അല്ലെങ്കിൽ ഒരാളുടെ പേരോ പറയണമെന്ന് പറഞ്ഞ് ടൈപ്പ് ചെയ്യുകയും പിന്നീട് തന്റെ പേര് എഴുതി ഹസൻ വാരിസിനെ കൊണ്ട് ഒപ്പിടുവിക്കുകയുമായിരുന്നു. പിറ്റേദിവസം പേര് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നും ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നും വ്യക്തമാക്കി ഇ.ഡിക്ക് ഹസൻ വാരിസ് കത്തെഴുതി. ഇ.ഡി നടപടികളെപ്പറ്റി വീണ മിണ്ടാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി റിയാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |