
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 20ന് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ ഡി.സി.സി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതിയുടെ ആസൂത്രണത്തിന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി,വകുപ്പ് സെക്രട്ടറി,ആഭ്യന്തര സെക്രട്ടറി,ഡി.ജി.പി, തൂഫാൻ നോഡൽ ഓഫീസർ എന്നിവരുടെ യോഗം ഇന്ന് ചേരും. എല്ലാവരുടെയും സഹകരണത്തോടെ ലഹരിയുടെ വേരറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ജൂൺ 2ന് ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ ഇതുവരെ 9,000ത്തോളം കേസുകളിലായി 10,600 പേരെ അറസ്റ്റ് ചെയ്തതായും 170 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി. ലഹരിക്കെതിരായ അന്വേഷണവും നടപടികളും ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ലഹരിക്ക് അടിമയായവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സർക്കാർ -സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ തൂഫാൻ കെയർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |