
തിരുവനന്തപുരം; വിദേശ തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് എ.ഐ ഉപയോഗിച്ചുള്ള ഓഫർ ലെറ്ററുകളും വിസകളും തയ്യാറാക്കി പണം തട്ടുന്ന ഏജൻസികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി നോർക്ക. നോർക്കയുടെ തിരുവനന്തപുരത്തെ പരാതി സെല്ലിൽ ഓരോ മാസവും അമ്പതോളം തട്ടിപ്പ് പരാതികളെത്തുന്ന സാഹചര്യത്തിലാണിത്. വിദേശ ജോലി പരസ്യങ്ങളിൽ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ലൈസൻസ് നമ്പർ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ജാഗ്രത പുലർത്തുകയും വേണം. യു.കെ, യു.എസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻ പ്രതിഫലത്തിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജൻസികൾ ദുബായ് കേന്ദ്രമാക്കിയുള്ള ഫോൺ നമ്പരുകൾ നൽകുകയും ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷങ്ങൾ വാങ്ങിയ ശേഷം മുങ്ങുകയുമാണ് ചെയ്യുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഏജൻസികളുടെ വാഗ്ദാനങ്ങളിൽ വീഴുന്നുണ്ട്. പാസ്പോർട്ട് തടഞ്ഞുവെച്ച് നാട്ടിൽ തിരിച്ചെത്താൻ കഴിയാതാവുന്നതോടെ കിട്ടിയ ജോലി ചെയ്യണ്ട അവസ്ഥയുള്ളവരും തട്ടിപ്പിന് ഇരയായവരിലുണ്ട്.
അംഗീകൃത ഏജൻസികളെക്കുറിച്ച് അറിയണം
അംഗീകൃത ഏജൻസികളുടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടലിലുണ്ട്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് റിക്രൂട്ടിംഗ് ഏജൻസികളായ നോർക്കയും ഒഡെപെക്കും മാത്രമല്ല, സംസ്ഥാനത്ത് മുന്നൂറോളം സ്വകാര്യ ഏജൻസികൾ വേറെയുമുണ്ട്. ഇവരിലൂടെ മാത്രം തൊഴിൽ നേടുന്നതാണ് അഭികാമ്യം. സോഷ്യൽമീഡിയ വഴിയുള്ള പരസ്യങ്ങൾ കണ്ട് സത്യാവസ്ഥ ബോദ്ധ്യപ്പെടാതെ പണം നൽകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |