SignIn
Kerala Kaumudi Online
Sunday, 07 June 2026 6.24 PM IST

മറ്റുള്ള സംസ്ഥാനങ്ങൾ അസൂയയോടെ നോക്കും!, കേരളത്തിലെ ജില്ലയിൽ ഒരുങ്ങുന്നത് 1617 കോടിയുടെ വികസനം, വമ്പൻ പ്രോജക്ടുകൾ

READ ENGLISH VERSION
kochi-bangalore-

കഞ്ചിക്കോട്: കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഒരുങ്ങുന്നത് ഒമ്പത് മെഗാ ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ. ഇതിനായി 1,377 ഏക്കർ ഭൂമിയാണ് മാറ്റിവച്ചിട്ടുള്ളത്. ഇതിന്റെ 33 ശതമാനം ഭാഗം ഗ്രീൻ ബെൽറ്റായി മാറ്റും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 1617.89 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പരിപാലനത്തിനായി മൂലധന ചെലവെന്ന രീതിയിൽ 218 കോടിയും വാർഷിക പരിസ്ഥിതി പരിപാലന ചെലവായി 13 കോടിയുമാണ് പ്രതീക്ഷിക്കുന്നത്.

നേരിട്ട് 43,000 പേർക്കും പരോക്ഷമായി 45,000 പേർക്കും തൊഴിൽ ലഭിക്കും. ഈ ക്ലസ്റ്ററുകളിൽ 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. സ്ഥലമേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. ഇതു പൂർത്തിയായാൽ അഞ്ചുവർഷത്തിനകം വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകും.


അടിസ്ഥാന സൗകര്യങ്ങളോടെ മെഗാ ക്ലസ്റ്ററുകൾ
ഭക്ഷ്യ, ലഘു എൻജിനീയറിംഗ്, രത്നാഭരണ, പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ഖരമാലിന്യ റീസൈക്ലിംഗ്, എണ്ണ, പ്രകൃതിവാതക വ്യവസായം, യന്ത്ര- ഉപകരണ നിർമ്മാണം, വസ്ത്ര- ഔഷധ നിർമ്മാണ യൂണിറ്റുകൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് മെഗാ ക്ലസ്റ്ററുകൾ. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം 80 കിടക്കകളുള്ള ആശുപത്രി, അങ്കണവാടി, സ്കൂളുകൾ, ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസ്, ഫയർ സ്റ്റേഷൻ, മഴവെള്ള സംഭരണികൾ തുടങ്ങിയവയും ഒരുക്കും.


കേന്ദ്രത്തിന് ഉടൻ റിപ്പോർ‌ട്ട് നൽകും
ഇടനാഴിക്ക് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായുള്ള പൊതുജന തെളിവെടുപ്പ് പൂർത്തിയായി. പരിസ്ഥിതിക്ക് ദോഷമാകുന്ന നിർമ്മിതികളും റെഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യവസായ യൂണിറ്റുകളും സംയോജിത ക്ലസ്റ്റർ പദ്ധതിയിൽ വരുന്നില്ല. ഇതിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA