
മോട്ടോർ വാഹന ഭേദഗതി ബിൽ പാർലമെന്റിലേക്ക്
ന്യൂഡൽഹി: ഇനി ഗതാഗതനിയമം തുടർച്ചയായി ലംഘിച്ചാൽ, പിഴയടച്ചാലും രക്ഷപ്പെടാനാകില്ല. ലൈസൻസ് പുതുക്കാനാകില്ല, വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസാകേണ്ടിയും വരും. ഇതടക്കമുള്ള വ്യവസ്ഥകളടങ്ങിയ മോട്ടോർ വാഹന ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. അപകടമുണ്ടാക്കിയ ശേഷം ലൈസൻസ് റദ്ദാക്കപ്പെട്ടാൽ മൂന്ന് വർഷം വരെ വണ്ടി ഓടിക്കരുതെന്ന പ്രധാന വ്യവസ്ഥകളടങ്ങിയ ഭേദഗതികൾക്കുള്ള ശുപാർശ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നൽകുന്ന മന്ത്രിതല സമിതി പരിശോധിക്കുകയാണ്. പുതിയതിന് മൂന്നു വർഷം കാക്കുകയും വേണം.
ഇക്കാര്യങ്ങളിലെല്ലാം, സംസ്ഥാനങ്ങളുമായും മന്ത്രാലയങ്ങളുമായും ഏകദേശം രണ്ട് വർഷത്തോളം സമിതി കൂടിയാലോചിച്ചിരുന്നു. അപകടത്തിൽ ഇരയായവർക്കും കുടുംബങ്ങൾക്കും ലഭിക്കേണ്ട നഷ്ടപരിഹാര ക്‌ളെയിമുകൾ വൈകുന്ന സാഹചര്യത്തിൽ ഇടക്കാല ആശ്വാസം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളെ (മാക്ട്) അധികാരപ്പെടുത്തും. നിലവിൽ വ്യവസ്ഥയില്ല. വാഹനത്തിന്റെ പഴക്കവും പിഴ അടച്ചതും അടക്കമുള്ള പശ്ചാത്തലം അടിസ്ഥാനമാക്കി ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിട്ടി തേർഡ് പാർട്ടി പ്രീമിയം നിശ്ചയിക്കുന്ന മുൻ രീതിയിലേക്ക് മടങ്ങിയേക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതെല്ലാം നിശ്ചയിക്കുക.
മറ്റ് പ്രധാന തീരുമാനങ്ങൾ
1. ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീലിനുള്ള ഡെപ്പോസിറ്റ് 25,000 രൂപയിൽ നിന്ന് 10 ലക്ഷമാക്കും
2. ഹൈക്കോടതികളിൽ അപ്പീൽ സമർപ്പിക്കാനുള്ള ഡെപ്പോസിറ്റ് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കും
3. ലൈസൻസ് പുതുക്കലിൽ, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള പ്രായപരിധി 40ൽ നിന്ന് 60 ലേക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |