
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായി ആണവോർജ്ജ സാദ്ധ്യതകൂടി പരിശോധിക്കാൻ സർക്കാർ.
ചീമേനി ആണവപദ്ധതി സംബന്ധിച്ച് എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് ആഭ്യന്തര ഉത്പാദനം കൂട്ടാൻ എല്ലാ മാർഗങ്ങളും പരിശോധിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ജലവൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്.
ആവശ്യകതയുടെ 20 ശതമാനത്തിൽ താഴെയാണ് ആഭ്യന്തര ഉത്പാദനം. പകൽ സുലഭമായ സോളാർ വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതിയായ 'ബെസ്" വ്യാപകമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. നിർമ്മാണത്തിലുള്ള ബസ് പദ്ധതികൾ വേഗത്തിലാക്കുകയും ചെയ്യും. ഇതോടൊപ്പം ആണവനിലയ സാദ്ധ്യതകൾകൂടി പരിശോധിക്കാനാണ് നീക്കം.
ചീമേനിയിൽ നിർദ്ദേശിച്ചത്
440 മെഗാവാട്ട് പദ്ധതി
1.കാസർകോട് ജില്ലയിലെ ചീമേനിയും തൃശൂർ ജില്ലയിലെ അതിരപ്പള്ളിയും ആണവനിലയത്തിനായി നേരത്തേ കണ്ടെത്തിയിരുന്നു
2.ചീമേനിയിൽ 440 മെഗാവാട്ടിന്റെ പദ്ധതിയാണ് കെ.എസ്.ഇ.ബി ലക്ഷ്യമിട്ടത്. പ്രാഥമിക പഠനങ്ങൾ നടത്തുകയും ചെയ്തു.
3.150 ഏക്കറോളം സർക്കാർ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താനായിരുന്നു ആലോചന.
4.പ്രാദേശികമായ എതിർപ്പും സർക്കാരുകൾ നയപരമായി തീരുമാനമെടുക്കാത്തതും കാരണം മുന്നോട്ടുപോയില്ല.
5.ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെ കേന്ദ്ര സർക്കാരും പിന്തുണയ്ക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ നിന്ന് യുറേനിയം ലഭ്യമാക്കാനുള്ള കരാറിൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഒപ്പുവച്ചത്.
6.കേരളത്തിൽ ഇത്തരം പദ്ധതികൾക്ക് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. കഴിഞ്ഞ സർക്കാർ തോറിയം അധിഷ്ഠിത വൈദ്യുതി ഉത്പാദന സാദ്ധ്യത പരിശോധിച്ചിരുന്നു.
വൈദ്യുതി കട്ട് തുടരും
വൈദ്യുതി ലഭ്യത കുറയുകയും ഉപഭോഗം കൂടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി കട്ട് തുടരും. ഇന്നലെയും നിയന്ത്രണം വേണ്ടിവന്നു. 900 മെഗാവാട്ടിന്റെ കുറവാണ് ഇന്നലെ രാത്രിയുണ്ടായത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതിനെത്തുടർന്നാണ് കട്ട് വേണ്ടിവന്നത്. മഴകുറഞ്ഞതോടെ അന്തരീക്ഷ താപനിലകൂടിയതിനാൽ രാത്രിയിലെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചു. കഴിഞ്ഞ ജൂലായിയെ അപേക്ഷിച്ച് 1000 മെഗാവാട്ടിന്റെ വരെ വർദ്ധനയാണ് ഇപ്പോഴുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുന്നതിനാൽ പവർഎക്‌സ്‌ഞ്ചേിൽനിന്ന് പീക്ക് സമയത്ത് വൈദ്യുതി ലഭ്യമാക്കാൻ പ്രയാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |