
തിരുവനന്തപുരം: നടൻ ഭീമൻ രഘു സി പി എമ്മിൽ. ബി ജെ പി പ്രവർത്തകനായിരുന്നു അദ്ദേഹം ഇന്ന് എ കെ ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. സി പി എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറിയും എം എൽ എയുമായ വി ജോയിക്കൊപ്പമാണ് രഘു എ കെ ജി സെന്ററിലെത്തിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
'വിജയിക്കാൻ വേണ്ടിയല്ല ബി ജെ പിയിൽ ചേർന്നത്. പാർട്ടിയിലേക്ക് ഒരാൾ വന്നുകഴിഞ്ഞാൽ അവരെ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന സ്ഥാനത്തേക്ക് കൊണ്ടുവരണം. അത് ചിന്തിക്കാനുള്ല കഴിവ് കേരള ബി ജെ പിൽ ആർക്കും തന്നെയില്ല. അതുതന്നെയാണ് ഞങ്ങളെപ്പോലുള്ള ആൾക്കാർ ഇതിൽ നിന്ന് കൊഴിഞ്ഞുപാേകാന്നുള്ള കാരണവും. കഴിവുകൾ കാണിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്നപ്പോൾ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപിയെ വിളിച്ചെങ്കിലും പി എ ആണ് ഫോണെടുത്തത്. അവസാന തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് പറഞ്ഞു. ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പറയാനുള്ളത് മുഖത്തുനോക്കി പറയാൻ കഴിവുള്ളയാളാണ് നമ്മുടെ സി എം. പറയാനുള്ളതിന് പറയേണ്ടുന്നിടത്ത് പറയേണ്ടതുപോലെ മറുപടി കൊടുക്കാനും കഴിവുള്ളയാളാണ്. മതവർഗീയതയ്‌ക്കെതിരെ പോരാടുന്നൊരു മനുഷ്യനാണ്. അൺകറപ്റ്റഡ് ലീഡർ വിത്ത് വിഷൻ ഫോർ ദി സ്റ്റേറ്റ് . മറ്റുള്ള മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി പല ഭാവത്തിലും പലരീതിയിലും ഭരിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു ക ഴിവുണ്ട്. അങ്ങനെയുള്ളൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാർട്ടിയിൽ ചേരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് മറ്റുള്ള കാര്യങ്ങൾ ഒന്നും ആലോചിട്ടല്ല. ജനങ്ങൾക്കിടയിലേക്കിറങ്ങുക, പാവപ്പെട്ടവർക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും. കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ ഈ പാർട്ടിയിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്.നരേന്ദ്രേമോദിയോട് ആരാധനയില്ല. ചിന്തിക്കുന്നവർക്ക് നിൽക്കാനുളള ഒരു തട്ടല്ല ബി ജെ പി'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |