
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്‌ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 5 മണിയോടെ. 22 മണിക്കൂറിലധികമാണ് റെയ്‌ഡ് നീണ്ടുനിന്നത്.
ഇന്നലെ രാവിലെ ഏഴോടെയാണ് 12 പേരടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് സംഘം സായുധസേനാംഗങ്ങളോടൊപ്പം പനങ്ങാട്ടുകരയിലെ വീട്ടിൽ എത്തിയത്.
മൊയ്തീൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്പോഴാണ് ഇ.ഡി സംഘം കൊച്ചിയിൽ നിന്നെത്തിയത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയ മൊയ്തീനെ, ഇ.ഡി മേധാവി ആനന്ദ് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയെക്കുറിച്ച് ധരിപ്പിച്ചു. വീടിന്റെ വാതിലുകൾ അടച്ചിട്ട ശേഷം ആരെയും പ്രവേശിക്കാതെയാണ് റെയ്ഡ് തുടങ്ങിയത്. മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്കൊപ്പം കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
എ.സി.മൊയ്തീന്റെ ഭാര്യ സുബൈദ ബീവിയും മകൾ ഡോ. ഷീബയും വീട്ടിലുണ്ടായിരുന്നു.. റെയ്‌ഡ് നടക്കുന്നതിനിടെ രണ്ടു തവണ മൊയ്തീൻ പുറത്തു വന്നെങ്കിലും, മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചില്ല. മൊയ്തീനുമായി ബന്ധമുള്ളവർ ബാങ്കിൽ വായ്പാ ഇടപാട് നടത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പൊലീസ് ഇക്കാര്യം പരിശോധിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീന്റേയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആർ. സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ബാങ്കിൽ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |