ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ.
ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് മാലിന്യം തള്ളിയത്. രണ്ടാം വാർഡിന്റെ 500 മീറ്റർ ചുറ്റളവിൽ കേര കമ്പനിക്ക് സമീപം നിരന്തരമായി കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മഴക്കാലമായതിനാൽ മാലിന്യം പരിസരത്തേക്ക് വ്യാപിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് രാത്രികാല പരിശോധന ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്. .
പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നീരീക്ഷണ കാമറ സ്ഥാപിക്കുവാനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചിരുന്നു.സർക്കാർ ഏജൻസിയായ സി.ഡിറ്റാണ് കരാർ എടുത്തിരുന്നത്. എന്നാൽ കരാർ പ്രകാരം കൃത്യസമയത്ത് കാമറകൾ സ്ഥാപിക്കാൻ സി. ഡിറ്റിന്റെ അധികാരികൾ കടുത്ത അലംഭാവമാണ് കാണിക്കുന്നത്.നിരന്തരം പഞ്ചായത്ത് ഇവരുമായി ബന്ധപ്പെട്ടിട്ടും കാമറകൾ സ്ഥാപിക്കാതിരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ പറഞ്ഞു.
ജാഗ്രതാ സേന രൂപീകരിക്കും
പൊതു ജനങ്ങളുടെ സഹായത്തോടെ ജാഗ്രതാ സേനയ്ക്കും ഉടൻ പഞ്ചായത്ത് രൂപം നൽകും.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മുരളി, ഒന്നാം വാർഡ് മെമ്പർ ജി. മുരളി, രണ്ടാം വാർഡ് മെമ്പർ സോയ, 9ാംവാർഡ് അംഗം സജിത ബൈജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |