ആലപ്പുഴ : സർക്കാരിന്റെ 'പ്രിയദർശിനി ' പദ്ധതിയെത്തുടർന്ന് നഷ്ടത്തിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമായി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ സ്വകാര്യ ബസ് സമരം ജില്ലയിൽ പൂർണം. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസ് ഉടമകളും സി.ഐ.ടി.യു, ബി.എം.എസ്, എസ്.ടി.ടി.യു ഉൾപ്പെടെയുള്ള യൂണിയനുകളിലെ തൊഴിലാളികളും സമരത്തിന്റെ ഭാഗമായി ധർണ സംഘടിപ്പിച്ചു.
ജില്ലയിൽ 400ഓളം ബസുകൾ സർവീസ് നടത്തിയില്ല. കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ കേരള ബസ്ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുഗതാഗതം താറുമാറാക്കിയും നഷ്ടം പെരുപ്പിച്ചും സ്വകാര്യ മേഖലയെ തകർത്തും ഈ രംഗം ദേശീയ കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡീസൽ നികുതിയിളവ്, കൺസെഷൻ നിരക്കിൽ വർദ്ധനവ്, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ്, നികുതികളിൽ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ടി.എ. ജില്ലാ സെക്രട്ടറി എസ്.എം. നാസർ, എം.എം.ഷെരീഫ് , പുരുഷോത്തമൻ, റിയാസ് ,സജീവ്, രജീസ് അലി, ബിജുമോൻ പി.വി., റിനു സഞ്ചാരി, ടി.പി. ഷാജിലാൽ, ബാബു നൗഷാദ്, എൻ. സലിം, സനൽ സലിം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |