തുറവൂർ: പീലിംഗ് തൊഴിലാളികൾക്ക് കൂലികൊടുക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 1.80ലക്ഷം രൂപ മോഷണം പോയി. പറയക്കാട് പുത്തൻപുരയിൽ യൂനിസിന്റെ പണമാണ് നഷ്ടമായത്. പീലിംഗ് ഷെഡ് നടത്തിപ്പുകാരനായ യൂനിസ്, വെള്ളിയാഴ്ച ഉച്ചയോടെ ബാങ്കിൽ നിന്ന് പിൻവലിച്ച പണം തുണിസഞ്ചിയിലാക്കി കിടപ്പുമുറിയിലെ മേശപ്പുറത്തെ പെട്ടിയിൽ സൂക്ഷിച്ച ശേഷം നിസ്കാരത്തിനായി പള്ളിയിലേക്ക് പോയി.
ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പള്ളിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. തുടർന്ന് അറിയിച്ചതനുസരിച്ച് കുത്തിയതോട് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. മോഷണം നടന്ന ദിവസം മാന്യമായി വസ്ത്രം ധരിച്ച ഒരു കുടുംബം കുട്ടികളുമായി പ്രദേശത്തെ വീടുകൾ കയറിയിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു. കുട്ടിയെ ഉപയോഗിച്ച് യൂനിസിന്റെ വീട്ടിൽ നിന്ന് പണം കൈക്കലാക്കിയ ശേഷം സംഘം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടതായാണ് സംശയം. ഉച്ചയോടെ ഇവർ ഓട്ടോറിക്ഷയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഈ ദൃശ്യങ്ങൾ കൂടി കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |