
അമ്പലപ്പുഴ : കഴിഞ്ഞ രണ്ടുദിവസമായി മത്തിയും പൂവാലൻ ചെമ്മീനും കിട്ടിത്തുടങ്ങിയതോടെ പ്രതീക്ഷയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നീട്ടുവലക്കാർക്കും ഡിസ്‌കോ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തിയവർക്കുമാണ് മത്തി ലഭിച്ചത്. തോട്ടപ്പള്ളി ഹാർബറിൽ ഇന്നലെ രാവിലെ കിലോയ്ക്ക് 240രൂപയായിരുന്നു മത്തിയുടെ മൊത്തവില. പിന്നീടത് 170 രൂയായി കുറഞ്ഞു.രണ്ട് ലക്ഷം രൂപയുടെ മത്തി ലഭിച്ച നീട്ടുവലക്കാരുണ്ട്. പൊന്തുവള്ളക്കാർക്കാണ് പൂവാലൻ ചെമ്മീൻകിട്ടിയത്. ഇടത്തരം പൂവാലന് കിലോയ്ക്ക് 200 രൂപയായിരുന്നു വില. പല പൊന്തുവള്ളക്കാർക്കും 10000 മുതൽ 20000 രൂപയുടെ പൂവാലൻ ചെമ്മീൻ കിട്ടി. കഴിഞ്ഞ മാസം ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് തീരത്ത് മത്തി, ചെമ്മീൻ ലഭ്യത വർദ്ധിച്ചത്. ട്രോളിംഗ് നിരോധനകാലയളവാണ് പലമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലം.
എന്നാൽ ജില്ലയുടെ തീരങ്ങളിൽ ചാകര തെളിയാതിരുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിരാശപ്പെടുത്തിയിരുന്നു. ട്രോളിംഗ് നിരോധനം നിലവിൽ വന്ന ആദ്യ രണ്ട് ദിവസങ്ങളിൽ ചെറിയതോതിൽ മിക്ക വള്ളങ്ങൾക്കും മീൻ കിട്ടിയിരുന്നു. ചെറിയ നാരൻ ചെമ്മീൻ കിട്ടിയ വള്ളങ്ങളുമുണ്ട്. നാരൻ കിട്ടിയാലാണ് ചെറുകിട ചെമ്മീൻ പീലിംഗ് ഷെഡുകൾ സജീവമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |